ഒാണത്തിന് ശമ്പളവും പെൻഷനും കൊടുക്കാൻ ജില്ലാ സഹകരണബാങ്കുകളെ ആശ്രയിച്ച് കെ.എസ്.ആർ.ടി.സി. പാലക്കാട്, പത്തനംതിട്ട ബാങ്കുകളിൽ നിന്നായി 130 കോടി രൂപ വായ്പയെടുത്തു. ഒരുമാസത്തെ പെൻഷനെങ്കിലും കൊടുക്കാനാണ് മാനേജ്മെന്റിന്റ ശ്രമം.
പെൻഷൻകാർക്ക് ഈ മാസം കിട്ടിയത് വെറും പതിനായിരം രൂപ. വായ്പ തിരിച്ചടവുള്ളവർക്ക് അതിന്റ വിഹിതം കൂടി പിടിച്ചുകഴിഞ്ഞപ്പോൾ കൈയിൽ കിട്ടിയത് വെറും തുഛമായ തുകയും. ഒാണത്തിനെങ്കിലും ഒരുമാസത്തെ പെൻഷൻ കിട്ടിയില്ലെങ്കിൽ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് ഇവർ പറയുന്നു.
മൂന്നുമാസത്തെ കുടിശിക സെപ്റ്റംബറിൽ കൊടുക്കാമെന്നാണ് ധാരണ. പാലക്കാട് സഹകരണ ബാങ്കിൽ നിന്ന് ലഭിച്ച 90 കോടി രൂപ ഉപയോഗിച്ച് ശമ്പളംവിതരണം തുടങ്ങി. പത്തനംതിട്ട സഹകരണബാങ്കിൽ നിന്നുള്ള 40 കോടി കിട്ടിയാൽ ഒരുമാസത്തെ പെൻഷൻ കൊടുക്കാനാകുമെന്ന് മാനേജ്മെന്റ്. കഴിഞ്ഞമാസം നൂറുകോടി രൂപ നൽകിയതിനാൽ സർക്കാരിൽ നിന്നുള്ള വായ്പവിഹിതം ഇക്കുറി കിട്ടില്ല. അതേസമയം അടുത്തമാസം മുതൽ ബാങ്കുകൾക്ക് മുന്നിൽ കൈ നീട്ടേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. ബാങ്കുകളുടെ കൺസ്യോർഷ്യം രൂപീകരിച്ച് ഹ്രസ്വകാല വായ്പകളെല്ലാം ദീർഘകാല വായ്പകളാക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണ്.