മാനഭംഗക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹിം സിങ് നാല് തവണ ഇടുക്കിയിലെത്തി. വാഗമണിൽ ആശ്രമം തുടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു സന്ദർശനം. വാഗമണ്ണിലും മൂന്നാറിലും ഗുർമീത് ബിനാമി പേരുകളിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
2010 ജൂണിൽ ചിന്നക്കനാലിലാണ് ഗുർമീത് ആദ്യമെത്തിയത്. ദേരാ സച്ചാ സൗദയുടെ സദ് സംഘിന്റെ ഭാഗമായിരുന്നു സന്ദർശനം. രണ്ട് ദിവസം ഇവിടെ തങ്ങിയ ഗൂർമീത് മൂന്ന് വർഷങ്ങൾക്ക് ശേഷം വാഗമണിലെത്തി. ദേര സച്ച സൗദയിലേക്കു അനുയായികളെ സംഘടിപ്പിക്കുകയും ആശ്രമം തുടങ്ങുന്നതിനുമായിരുന്നു ഗുർമീതിന്റെ വാഗമൺ സന്ദർശനം. സർവ സന്നാഹങ്ങളുമായി പിന്നീട് മൂന്ന് തവണ ഗുർമീത് വാഗമണിലെത്തി. സ്ത്രീകൾ ഉൾപ്പെടെ 50 പേരടങ്ങുന്ന സംഘമാണ് ഗുർമീതിനൊപ്പമുണ്ടായിരുന്നത്. ഹരിയാനയിൽ നിന്നു ലോറിയിൽ എത്തിച്ച വിദേശ നിർമിത ബൂളളറ്റ് പ്രൂഫ് കാറിലായിരുന്നു യാത്ര. ഗുർമീതിന്റെ വാഹനത്തിനു മുന്നിലും പിന്നിലും നൂറിലേറെ ആഡംബര കാറുകൾ അകമ്പടിയേകി. കേരളത്തിലെത്തിയിരുന്ന ഗുർമീതിന് ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി സെഡ് പ്ലസ് സുരക്ഷായാണ് അന്ന് പൊലീസ് ഒരുക്കിയത്. കേരള പൊലീസിന് പുറമെ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും അന്ന് പൊലീസെത്തി. വാഗമൺ, ചിന്നക്കനാൽ, മൂന്നാർ, വയനാട് എന്നിവടങ്ങളിൽ സ്ഥലം വാങ്ങാൻ ഗുർമീത് സിങ് അനുയായികളെ ചുമതലപ്പെടുത്തി.
വാഗമണ്ണിൽ സ്ഥലം തേടി മാനേജർമാർ ചുറ്റിക്കറങ്ങിയത് അന്നു ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടു ചെയ്തിരുന്നു. വാഗമണ്ണിലെ ക്യാംപുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെയാണ് ഗുർമീത് സ്ഥലംവിട്ടത്. ഇടുക്കിയിൽ ഗുർമീതും അനുയായികളും നടത്തിയ ഇടപാടുകളെ കുറിച്ച് രഹസ്യാന്വേഷണത്തിന് ഇന്നും വ്യക്തമായ വിവരമില്ല.