അത്തപൂവിളി ഉയർന്നതോടെ ഒാണവിപണിയിലേക്ക് ഒാണത്തപ്പൻമാരെ എത്തിക്കാനുള്ള തിരക്കിലാണ് മധ്യകേരളത്തിലെ പരമ്പരാഗത കളിമൺ ഉൽപന്ന നിർമാണ കേന്ദ്രങ്ങളെല്ലാം തന്നെ. പൂക്കളത്തിന്റെ പാരമ്പര്യതനിമയിൽ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിയതോടെ വിപണിയിൽ ഒാണത്തപ്പനുള്ള ഡിമാൻഡും ഏറി.
പ്രായത്തിന്റെ അവശതപോലും കണക്കിലെടുക്കാതെ കളിമണ്ണിൽ ഒാണത്തപ്പനെ മെനഞ്ഞെടുക്കുന്ന തിരക്കിലാണ് എഴുപത് പിന്നിട്ട തങ്കമ്മ. തങ്കമ്മയെ പോലെ മധ്യകേരളത്തിലെ വേളാർ, കുംഭാര സമുദായത്തിലുള്ള ആയിരകണക്കിന് കുടുംബങ്ങൾക്ക് മനംനിറഞ്ഞ് ഒാണമുണ്ണാൻ വക നൽകുന്നതും ഒാണത്തപ്പൻമാർ തന്നെ.
തിരുവോണനാളിലൊരുക്കുന്ന പൂക്കളത്തിലാണ് ഒാത്തപ്പന്റെ സ്ഥാനം. പല വലുപ്പത്തിലുള്ള ഒന്നു മുതൽ അഞ്ച് ഒാണത്തപ്പൻമാരെയാണ് പൂക്കളത്തിൽ വയ്ക്കുക. ഒപ്പം മുത്തിയമ്മയും, അരകല്ലും, ഉരലും. കളിമണ്ണ് കുഴച്ച് സ്തൂപങ്ങളാക്കി വെയിലത്ത് വച്ചുണക്കും. പിന്നീടാണ് നിറം നൽകുക. മറ്റു കളിമൺ ശിൽപങ്ങളെ പോലെ ഇവയെ ചുട്ടെടുക്കാൻ പാടില്ലെന്നാണ് വിശ്വാസം.
പരമ്പരാഗത ആചാരങ്ങളോടും വിശ്വാസങ്ങളോടും പുതുതലമുറ കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങിയതുമാണ് വിദേശങ്ങളിലടക്കം ഒാണത്തപ്പന് ഡിമാൻഡ് വർധിക്കാൻ ഇടയാക്കിയതും.