ബാര്‍ അനുവദിക്കാൻ എക്സൈസ് ഇൻസ്പെക്ടർ കൈക്കൂലി ചോദിച്ചത് ഒന്നേകാൽ ലക്ഷം രൂപ. സംഭവം വിവാദമായതോടെ എക്സൈസ് ആസ്ഥാനത്തുള്ള ബാർ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും കമ്മീഷണർ സ്ഥലംമാറ്റി. മന്ത്രിയുടെ നിർദേശത്തിന്റ കൂടി അടിസ്ഥാനത്തിലാണ് നടപടി.
നിരവധി ബാറുകളുള്ള ഒരു സ്വകാര്യ ഗ്രൂപ്പാണ് പുതിയ ബാറിന്റെ അനുതിക്കായി എക്സൈസ് വകുപ്പിനെ സമീപിച്ചത്. എന്നാൽ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വേണമെന്നായിരുന്നു ബാറിന്റ സെക്ഷനിലെ ഇൻസ്പെക്ടറുടെ നിലപാട്. പരാതിയുമായി സ്വകാര്യവ്യക്തി ആദ്യം എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനേയും പിന്നീട് എക്സൈസ് കമ്മിഷണറേയും സമീപിച്ചു. മന്ത്രിയുടെ നിർദേശത്തിന്റ അടിസ്ഥാനത്തിൽ കമ്മീഷണർ അഭ്യന്തര വിജിലൻസ് വിഭാഗത്തോട് ആന്വേഷിക്കാൻ ആവശ്യപ്പെട്ടു.
എസ്.പി, ആർ.രാമചന്ദ്രൻ നായരെ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കടുത്ത നടപടിയ്ക്ക് ഋഷിരാജ് സിങ് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അബ്കാരി സെക്ഷനിലെ മൂന്നുപേരടക്കം പതിനൊന്നുപേരെയാണ് സ്ഥലംമാറ്റിയത്. എന്നാൽ ഒരു ഉദ്യോഗസ്ഥൻ കോഴ ചോദിച്ചതിന്റെ പേരിൽ തങ്ങളെ മുഴുവൻ ബലിയാട് ആക്കുകയായിരുന്നെന്ന് നടപടിയ്ക്ക് വിധേയരായ ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്