ദേശീയ പാതയോരത്തെ മദ്യശാല നിരോധനം മുൻസിപ്പൽ പരിധിയിൽ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്ത വരുത്തിയതോടെ മാഹിയിൽ അടഞ്ഞുകിടക്കുന്ന മദ്യശാലകൾ തുറക്കും. മാഹിപ്പാലംമുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ പൂഴിത്തലവരെയുള്ള മുപ്പത്തിരണ്ട് മദ്യശാലകളാണ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. അഞ്ചരമാസമായി തിരക്കൊഴിഞ്ഞ് കിടക്കുന്ന മാഹിയുടെ ദേശീയപാതയോരം ഇനി പഴയ തിരക്കിലേക്ക് വഴിമാറും.
മാഹിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയുംനാൾ മദ്യശാലകൾ അടഞ്ഞ് കിടക്കുന്നത്. ജിഎസ്ടി കൂടി വന്നതോടെ മാഹിയുടെ വ്യാപരകുത്തകയും തകർന്നിരുന്നു. ജി എസ് ടി യിൽ ഉൾപ്പെടാത്ത മദ്യം വീണ്ടും മാഹിയുടെ ദേശീയപാതയോരത്ത് എത്തുന്നതോടെ ഈ കേന്ദ്രഭരണ പ്രദേശത്തേക്ക് കൂടുതൽ ഉപഭോക്താക്കളെത്തും.
ജനകീയ പ്രതിഷേധത്തെതുടർന്ന് പൂട്ടിയ മദ്യശാലകൾ മാഹിയുടെ ജനവാസമേഖലകളിൽ തുറക്കാൻ സാധിച്ചിരുന്നില്ല. പതിനേഴ് ബാറുകളും പതിനഞ്ച് ചെറുകിടവിൽപന കേന്ദ്രങ്ങളുമാണ് നിലവിൽ പൂട്ടികിടക്കുന്നത്.