എറണാകുളം ആലുവയില്‍ കൊല്ലപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ഗൗരിയുടെ മൃതദേഹം സംസ്കരിച്ചു. ബന്ധുക്കളാരും എത്താതിരുന്നതിനെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ തന്നെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഒരാഴ്ചക്കാലം കാത്തിട്ടും ബന്ധുക്കളെത്താത്തതിനെ തുടര്‍ന്ന് ഗൗരിയുടെ മൃതദേഹം ട്രാൻസ് സമൂഹം ഏറ്റെടുത്തത്.
ഈ മാസം പതിനഞ്ചിനാണ് തമിഴ്നാട് സ്വദേശിയായ ഗൗരി എന്ന ട്രാന്‍സ്ജെന്‍ഡറിനെ ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ മാള സ്വദേശിയായ അഭിലാഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തെ പറ്റി വിവരം അറിയിച്ചിട്ടും ഗൗരിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ തമിഴ്നാട്ടിലുളള ബന്ധുക്കള്‍ തയാറായില്ല.
തുടര്‍ന്ന് മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളെത്തിയില്ല. ഇതോടെ മൃതദേഹം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ ട്രാന്‍സ് സമൂഹം ജില്ലാ കലക്ടറെ സമീപിക്കുകയായിരുന്നു. ആലുവയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ട്രാന്‍സ് സമൂഹത്തില്‍പ്പെട്ട ഒട്ടേറെയാളുകള്‍ ഗൗരിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.