നാളെ അത്തം. ഇനിയുള്ള പത്തുനാൾ പഴമയുടെ ഓർമയുമായി മലയാളിയുടെ മുറ്റത്ത് പൂക്കളങ്ങൾ വിരിയും. മലയാളിക്ക് ഗതകാല സ്മരണകളുടെ തിമിർപ്പ് കൂടിയാണ് ഓണക്കാലം. കർക്കിടകം കഴിഞ്ഞതോടെ പ്രകൃതി പൂത്തുലഞ്ഞു. പൂക്കളോടും ചെടികളോടും കിന്നാരം പറയാൻ കുട്ടികൂട്ടങ്ങളും തയ്യാർ. ചെറുതും വലുതുമായ സംഘങ്ങളുടെ പൂവിളികളുടേതാണ് ഇനിയുള്ള നാളുകൾ.
പൂപറിക്കാനും പൂക്കളമിടാനും പ്രായവ്യത്യാസമൊന്നുമില്ല. തുമ്പയും മുക്കുറ്റിയും തെറ്റിയുമൊക്കെയാണ് ഇപ്പോഴും പൂക്കളങ്ങളിലെ താരങ്ങൾ. ഓണം പോലെ പൂവും പൂക്കളവുമെല്ലാം റെഡിമെയ്ഡായ കാലത്ത് കൂടിയാണ് അത്തവും ചിത്തിരിയും ചോതിയും കടന്ന് ഇത്തവണ നമ്മൾ തിരുവോണത്തിന് എത്തുന്നത്.