പി.വി അൻവറിന്റെ പാർക്കിന് പിന്തുണയുമായി സിപിഎമ്മിനൊപ്പം സിപിഐയും. പാർക്കിന്റെ പ്രവർത്തനത്തിൽ നിയമലംഘനമുണ്ടെന്ന മുൻ നിലപാട് സിപിഐ ജില്ലാകമ്മിറ്റി തിരുത്തി. ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് തിരുത്ത്. പാർക്കിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോട്ട് സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയും ജില്ലാകമ്മിറ്റിക്ക് കൈമാറി.
പാർക്കിന്റെ അനുമതി സംബന്ധിച്ച് രണ്ട് തട്ടിലായിരുന്ന സിപിഎമ്മും സിപിഐയും പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രവർത്തനം നിയമപരമെന്ന നിലപാടിലെത്തിയിരിക്കുന്നത്. പാർക്കിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ഇരുപാർട്ടികളുടെയും ജില്ലാകമ്മിറ്റികൾ നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജില്ലാകൗൺസിൽ അംഗം പികെ കണ്ണന്റെ നേതൃത്വത്തിൽ പാർക്ക് സന്ദർശിച്ച സിപിഐ സംഘം പ്രഥമദൃഷ്ട്യ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സിപിഐയുടെയും സിപിഎമ്മിന്റെയും അന്വേഷണ കമ്മീഷനുകൾ പാർക്കിൽ വെവ്വേറെ സന്ദർശനം നടത്തി. സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി സെക്രട്ടറി ടി വിശ്വനും സംഘവുമാണ് പാർക്കിൽ നേരിട്ടെത്തി അന്വേഷണം നടത്തിയത്. പി.വി അൻവറിന് ക്ലീന്‍ ചിറ്റ് നൽകിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സിപഐ ജില്ലാകമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് സിപിഐ നിലപാട് തിരുത്തുന്നത്.