കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയിലെ സ്വകാര്യ ഭൂമിയില്‍ പി.വി.അൻവർ എം.എൽ.എ നിർമിച്ച തടയണ പൊളിച്ചുനീക്കാൻ നിർദേശം. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് 2015ൽ നിർമിച്ച തടയണയുടെ നിർമാണം ജില്ലാ ഭരണകൂടം തടഞ്ഞത്. അതിനിടെ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കൂടരഞ്ഞി പഞ്ചായത്തിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
നിർമാണം നിർത്തി വച്ചെങ്കിലും സർക്കാർ അനുമതിയോടെ ജലസംഭരണി ഉപയോഗപ്പെടുത്താൻ ശ്രമം നടക്കുമ്പോഴാണ് തടയണ പൊളിച്ചു മാറ്റാനുള്ള തീരുമാനം. പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ജെ.ഒ.അരുണിനാണ് ചുമതല. പൊളിച്ചു മാറ്റുന്നത് എങ്ങനെ എന്ന ഇക്കാര്യത്തിൽ ചെറുകിട ജലസേചന വകുപ്പാണ് തീരുമാനമെടുക്കുക. നാളെ മഞ്ചേരിയിൽ ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ധാരണയിലെത്തും. തടയണക്കെതിരെ നിലമ്പൂർ ഡി.എഫ്.ഒ റിപ്പോർട്ട് നൽകിയിരുന്നു.
തടയണ പൊളിച്ചു നീക്കാർ നടപടി സ്വീകരിക്കണമെന്ന ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതിനിടെ പിവി അന്‍വറിന്റെ തീം പാര്‍ക്കിനിതിരെ കൂടരഞ്ഞി പഞ്ചായത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ത്തിന് ഇടയാക്കി. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ ഇരൂകുട്ടരും ഏറ്റുമുട്ടി.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് സ്ഥിതി ശാന്തമാക്കിയത്. പിവി അന്‍വറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു ആവശ്യപ്പെട്ടു.