ലാവ്‌ലിൻ കേസില്‍ ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കരുത്തനായി. പാർട്ടിയും സർക്കാരും പിണറായിക്ക് കൂടുതൽ വിധേയമാകുന്ന കാഴ്ചയാകും ഇനി. സി.ബി.ഐ സുപ്രീംകോടതിയിലേക്ക് പോയാലും ഉടനെങ്ങും തീർപ്പുണ്ടാകില്ല എന്നതും പിണറായിക്ക് അനുകൂലമായ ഘടകമാണ്
ലാവ്‌ലിൻ കേസ് എന്ന കാർമേഘം തൽക്കാലം പിണറായിയെ വിട്ടൊഴിഞ്ഞു. രാഷ്ട്രീയ ജീവിതത്തിലെ നിർണായകഘട്ടമാണ് അദ്ദേഹം പിന്നിട്ടത്. പാർട്ടി സമ്മേളനങ്ങൾ വരാനിരിക്കേ കോടതി വിധി പ്രതികൂലമായിരുന്നെങ്കിൽ പിണറായി വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരുമായിരുന്നു. ഒരു പക്ഷേ മുഖ്യമന്ത്രിസ്ഥാനം പോലും നഷ്ടമായേനെ.
എന്നാൽ ഇന്നത്തെ വിധിയോടെ പാർട്ടിയും സർക്കാരും ഏകശിലാരൂപത്തിൽ കൂടുതൽ ശക്തനായിമാറിയ പിണറായിക്കു പിന്നിൽ തുടരും. കേന്ദ്രനേതൃത്വത്തിന് മുന്നിലും പിണറായിയുടെ രൂപത്തിന് വലിപ്പമേറി. മുന്നണിയിലും എതിർ സ്വരങ്ങൾ ദുർബലപ്പെടും. എതിർ ശബ്ദങ്ങൾ ഇല്ലാതാകുന്നതിന്റെ പ്രതിഫലനം ഭരണത്തിലും പ്രതീക്ഷിക്കാം.
ഹൈക്കോടതിവിധി ചോദ്യം ചെയ്ത് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നത് ഉടനെങ്ങും പിണറായിക്ക് വെല്ലുവിളിയാകില്ല. റിവിഷൻ പെറ്റീഷനിൽ ഹൈക്കോടതി തീരുമാനമെടുക്കാൻ തന്നെ മൂന്നുവർഷമെടുത്തു. ആ സ്ഥിതിക്ക് സുപ്രീംകോടതി ഹർജി തീർപ്പാകുമ്പോഴേക്കും ഈ സർക്കാരിന്റെ ഭരണകാലം പൂർത്തിയാകുമെന്നാണ് പിണറായി പക്ഷം ചൂണ്ടിക്കാണിക്കുന്നത്.