നടി ആക്രമിക്കപ്പെട്ട കേസിൽ ‘മാഡ’ത്തിന് പങ്കില്ലെന്ന് മുഖ്യപ്രതി പൾസർ സുനി. മറ്റൊരു കേസിൽ കുന്നംകുളത്തെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് കേസിലെ മുഖ്യപ്രതി സുനിൽകുമാർ മുൻനിലപാടുകളിൽനിന്ന് മലക്കംമറിഞ്ഞത്. നേരത്തേ, നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു മാഡം ഉണ്ടെന്നും അവർ സിനിമാ നടിയെന്നു പൾസർ സുനി ആവർത്തിച്ചിരുന്നു.
അതേസമയം, നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും പൾസർ സുനി പറഞ്ഞു. തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ല. പലപ്പോഴും പണം തട്ടിയിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോടു പറഞ്ഞു. മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെയും പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇത് തടഞ്ഞിരുന്നു. ആരാണ് മാഡം എന്നതിനെപ്പറ്റി ചർച്ചകൾ ചൂടുപിടിച്ച വേളയിലാണ് അങ്ങനെയൊരാൾ ഇല്ലെന്ന് സുനി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താൻ പറഞ്ഞത് കെട്ടുകഥയല്ലെന്നും സുനി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ഈ മാസം 16നുള്ളിൽ വിഐപി കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നായിരുന്നു സുനിയുടെ മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് സിനിമാ നടിയാണ് ‘മാഡ’മെന്ന് സുനി വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസിൽ ഇനിയും സ്രാവുകൾ പിടിയിലാകാനുണ്ടെന്നു ആവർത്തിക്കുന്നതിനിടെയാണ് ‘മാഡം’ എന്നതു കെട്ടുകഥയല്ലെന്ന് സുനി വെളിപ്പെടുത്തിയത്. ഇനിയും വൻ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സുനി മുൻപും അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ' എന്നായിരുന്നു സുനി മുൻപ് പറഞ്ഞത്.