മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെ പ്രതി ലഫ്. കേണൽ പ്രസാദ് എസ്.പുരോഹിതിന്, അറസ്‌റ്റിലായി എട്ടര വർഷത്തിനുശേഷം സുപ്രീം കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചത് ഇന്നലെയാണ്. പുരോഹിത് കേസും നടൻ ദിലീപിന്റെ അറസ്റ്റുമായി പലവിധത്തിലുള്ള സാമ്യങ്ങളുണ്ട്. മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയാണ് പുരോഹിതിന് വേണ്ടി ഹാജരായത്. പ്രതിഫലമൊന്നും വാങ്ങാതെയാണ് സാൽവെ ഹാജരായത്.
മാലേഗാവ് സ്‌ഫോടനത്തിലെ ഒരു സഹകുറ്റവാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുരോഹിത് അറസ്റ്റിലാകുന്നത്. ഗൂഢാലോചനകുറ്റം തുടങ്ങിയ വിവിധ വകുപ്പുകൾ അദ്ദേഹത്തിനെതിരെ ചുമത്തി.
മാലേഗാവ് സ്ഫോടനം
മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ 2008 സെപ്‌റ്റംബർ 29നു നടന്ന സ്‌ഫോടനത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. അന്വേഷണം ഏറ്റെടുത്ത എടിഎസ്, മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (മകോക) വകുപ്പുകളും ഉൾപ്പെടുത്തി. സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പുരോഹിത്, മേജർ (റിട്ട) രമേഷ് ഉപാധ്യായ തുടങ്ങിയവരെ എടിഎസ് അറസ്‌റ്റ് ചെയ്‌തു.
പുരോഹിത് അറസ്റ്റിലായത് എങ്ങനെ?
ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാക്കളാണു പുരോഹിതും മറ്റും പ്രതികളും എന്നായിരുന്നു എടിഎസിന്റെ കണ്ടെത്തൽ. 2008 ഏപ്രിൽ 11നും 12നും ഭോപ്പാലിലായിരുന്നു ഗൂഢാലോചന. സൈന്യത്തിൽ മിലിട്ടറി ഇന്റലിജൻസിൽ പ്രവർത്തിച്ചിരുന്ന പുരോഹിത്, സ്‌ഫോടകവസ്‌തുക്കൾ ലഭ്യമാക്കാമെന്ന് ഏറ്റുവെന്നായിരുന്നു എടിഎസിന്റെ വാദം. പർഭനി, ജൽന എന്നിവിടങ്ങളിലെ സ്‌ഫോടനത്തിനു പിന്നിലും പ്രതികളാണെന്നും എടിഎസ് വിലയിരുത്തി.
അന്ന് ജാമ്യാപേക്ഷ പരിഗണിച്ച പ്രത്യേക കോടതി, പ്രതികൾക്കെതിരെ മകോക പ്രകാരമുള്ള വകുപ്പുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് സംസ്‌ഥാന സർക്കാരിന്റെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, മകോക വകുപ്പുകളും ജാമ്യാപേക്ഷയും പുനഃസ്‌ഥാപിച്ചു. 2011 ഏപ്രിൽ ഒന്നിന് കേസ് എൻഐഎ ഏറ്റെടുത്തു. മകോക വകുപ്പുകൾ ഒഴിവാക്കി എൻഐഎ അധിക കുറ്റപത്രം നൽകി. പ്രജ്ഞയ്‌ക്കു ഹൈക്കോടതി ജാമ്യമനുവദിച്ചു. അപ്പോഴും പുരോഹിത് ജയിലിൽ തുടർന്നു. ഹൈക്കോടതി ഉത്തരവിനെതിരെ പുരോഹിത് നൽകിയ ഹർജിയിലാണു സുപ്രീം കോടതിയുടെ ഇന്നലത്തെ വിധി. .
പുരോഹിതിന് ജാമ്യം കിട്ടിയത് ഇങ്ങനെ
പുരോഹിത് അഭിനവ് ഭാരതിന്റെ യോഗങ്ങളിൽ പുരോഹിത് പങ്കെടുത്തതു സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥൻ എന്ന നിലയ്‌ക്കാണ്. ബദൽ രഹസ്യവിവര ശേഖരണ സംവിധാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഈ വിവരം പുരോഹിത് തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും ജാമ്യാപേക്ഷയ്ക്കായി പരിഹണിച്ച ഹർജിയിൽ പറയുന്നു. എന്നിട്ടും എട്ടര വർഷമാണ് പുരോഹിതിന് ജയിലിൽ തുടർന്നത്.
കേസ് അന്വേഷിച്ച മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെയും (എടിഎസ്) ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) കണ്ടെത്തലുകളിലെ പൊരുത്തമില്ലായ്‌മയാണു ജഡ്‌ജിമാരായ ആർ.കെ. അഗർവാൾ, അഭയ് മനോഹർ സാപ്രെ എന്നിവരുടെ ബെഞ്ച് പ്രധാനമായി കണക്കിലെടുത്തത്. ജാമ്യം നിഷേധിക്കേണ്ടി വരുന്നത്, പ്രതിക്കെതിരെ കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും സമൂഹവികാരങ്ങളുടെ (കമ്മ്യൂണിറ്റി സെന്റിമെന്റ്സ്) അടിസ്ഥാനത്തിൽ ആയിരിക്കരുതെന്നും വിധി പുറപ്പെടുവിച്ച ശേഷം കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി പറഞ്ഞത് മകോക വിഷയത്തിലുൾപ്പെടെ എൻഐഎയുടെയും എടിഎസിന്റെയും കണ്ടെത്തലുകളിലെ പൊരുത്തക്കേടുകൾ വിചാരണയിൽ പരിശോധിക്കേണ്ടതാണ്. പ്രതികളിലൊരാളുടെ വീട്ടിൽ കണ്ടെത്തിയ ആർഡിഎസ്, എടിഎസ് എന്നിവ മറ്റാരോ കൊണ്ടുവച്ചതാണെന്നും നിലപാടുണ്ട്. നാലായിരം പേജുള്ള എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍, ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡേ എന്നിവരെയാണ് സ്‌ഫോടനത്തിന്റെ മുഖ്യാസൂത്രകരായി പറഞ്ഞിട്ടുള്ളത്.
ദിലീപ് കേസും പുരോഹിതും
ദിലീപിന്റെ കേസിലും ഇതേ സാഹചര്യമാണ് നിലനിൽക്കുന്നത്. തനിക്ക് ഭീഷണികോൾ വന്ന വിവരം പൊലീസ് മേധാവിയെ വിളിച്ച് അറിയിച്ചിരുന്നു. കേസും നൽകിയതായി ദിലീപ് വാദിക്കുന്നു. പുരോഹിത് അഭിനവ് ഭാരതിന്റെ യോഗങ്ങളിൽ പുരോഹിത് പങ്കെടുത്തതു സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥൻ എന്ന നിലയ്‌ക്കാണ്. ഇക്കാര്യം മേൽ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
ആക്രമിക്കപ്പെട്ട നടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ പൾസർ സുനി എന്ന സുനിൽ കുമാറിന്റെ വാദങ്ങൾ പരിഗണിച്ചാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്യുന്നതും പിന്നീട് അറസ്റ്റ് ചെയ്യുന്നതും. സാഹചര്യ തെളിവുകളാണ് പ്രധാനമായും ദിലീപിനെതിരെ പൊലീസ് ചൂണ്ടിക്കാണിക്കുന്നതെന്നാണ് ഇതുവരെയുള്ള വിവരങ്ങൾ. ഇരുവരും ഒരേ ടവർ ലൊക്കേഷനുകളിലെത്തിയും ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനുകളിൽ സുനിയുടെ സാന്നിധ്യമുണ്ടായതുമൊക്കെയാണ് താരത്തിന് വിനയായത്. പുരോഹിത് കേസിലും ഇതാണുണ്ടായത്. മാലേഗാവ് സ്ഫോടന കേസിൽ അറസ്റ്റിലായവരുടെ സാന്നിധ്യമുള്ളിടത്തെല്ലാം പുരോഹിതുമുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം കോടതി പുരോഹിതിന് ജാമ്യം അനുവദിക്കുമ്പോൾ സാന്നിധ്യം എന്ന തെളിവ് അസാധുവാക്കപ്പെടുകയാണുണ്ടായത്.
ദിലീപും നിരവധി പ്രാവശ്യം ഹൈക്കോടതി അടക്കമുള്ള കോടതികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് കേസുകളും തീർത്തും വ്യത്യസ്തമാണെങ്കിലും ജാമ്യം നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ നല്ല സാമ്യങ്ങളാണുള്ളത്. സമൂഹവികാരങ്ങളുടെ (കമ്മ്യൂണിറ്റി സെന്റിമെന്റ്സ്) അടിസ്ഥാനത്തിൽ ജാമ്യം നിഷേധിക്കരുതെന്ന് കോടതി പറയുമ്പോൾ ദിലീപ് കേസിലും അത് ബാധകമാണ്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഉയർന്ന വാദങ്ങളിൽ പ്രധാനമായും പ്രതി സ്ഥാനത്ത് നിന്നത് ദിലീപ് ആയിരുന്നു. അതിനെ കുറിച്ച് പിന്നീട് അദ്ദേഹത്തിനു മറുപടിയും അഭിമുഖങ്ങളിൽ നൽകേണ്ടി വന്നു. പൊതുസമൂഹത്തിലുണ്ടായ ധാരണ അറസ്റ്റോടു കൂടി പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, സിനിമ രംഗത്തുള്ളവർക്കിടയിലും ശക്തമായി. രാജ്യത്തെ നടുക്കിയതും ചർച്ച ചെയ്യപ്പെട്ടതുമായ ഒരു സ്ഫോടനത്തിൽ ഒരു പ്രധാന സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിലായപ്പോൾ അതിശക്തമായ പ്രതിഷേധമാണുണ്ടായത്.