സ്വാശ്രയമെഡിക്കൽ പ്രവേശനം സങ്കീർണമാക്കിയതിന് സർക്കാരിനും മാനേജുമെന്റുകൾക്കും ഹൈക്കോടതിയുടെ വിമർശനം. കോടതി ഉത്തരവുകൾ കണക്കിലെടുക്കാതെ പ്രവേശനപരീക്ഷാ കമ്മിഷണർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് കോടതി മുന്നിറിയിപ്പ് നൽകി. സങ്കീർണതകളില്ലായിരുന്നിട്ടും എൻആർഐ സീറ്റുകളിലെ പ്രവേശന നടപടികൾ നീണ്ടുപോകുന്നതിൽ മാനേജുമെന്റുകൾക്കും വിമർശനം. ഹർജികളിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കും.
പ്രവേശന നടപടികൾ എങ്ങിനെയും തുടങ്ങാൻ കോടതി വഴിതുറക്കുമ്പോൾ അതിനൊത്തുള്ള തീരുമാനങ്ങളല്ല പൊതുപ്രവേശന പരീക്ഷാ കമ്മിഷണറുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമർശനമണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. അടിസ്ഥാന ഫീസ് അഞ്ചുലക്ഷമായി നിശ്ചയിച്ച് നടപടികൾ തുടങ്ങാൻ ഹൈക്കോടതി നിർദേശിച്ചതടക്കമുള്ള കോടതി ഉത്തരവുകൾ കണക്കിലെടുക്കാതെ പൊതുപ്രവേശന പരീക്ഷാ കമ്മിഷണർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടി ചോദിച്ചു. വിദ്യാർഥികൾ നൽകേണ്ട നിക്ഷേപമടക്കം കെട്ടിവെയ്ക്കേണ്ട തുക സംബന്ധിച്ച് ഒന്നിലേറെ വിജ്ഞാപനങ്ങൾ പ്രവശനപരീക്ഷാ കമ്മിഷണർ പുറപ്പെടുവിക്കുകയും പിന്നീട് അത് പിൻവലിച്ച് പുതിയ വിജ്ഞാപനങ്ങൾ ഇറക്കുകയും ചെയ്തു. ഇതെല്ലാം പ്രവേശന നടപടികൾ സങ്കീർണമാക്കി.
എല്ലാം കുഴഞ്ഞുമറിഞ്ഞതോടെ ആശങ്കയിലായത് വിദ്യാർഥികളും രക്ഷിതാക്കളുമാണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഹൈക്കോടതി അഡ്വക്കറ്റ് ജനറലിന്റെ വിശദീകരണം തേടി. സ്വാശ്രയ വിഷയത്തിൽ വിവിധ കോടതികളിൽ നിന്നുണ്ടായ ഉത്തരവുകളും അതിന് അനുസൃതമായി പൊതുപ്രവേശന പരീക്ഷാ കമ്മിഷണർപുറപ്പെടുവിച്ച വിജ്ഞാപനങ്ങളും വെവ്വേറെ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഫീസ് ഘടന സംബന്ധിച്ച് സമാനമായ ഹർജികൾ സുപ്രീകോടതിയും പരിഗണിക്കുന്നതിനാൽ ഹൈക്കോടതി വാദം കേൾക്കുന്നത് മാറ്റി വച്ചു.