വിജിലൻസിന് സ്വതന്ത്രചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ഡയറക്ടറുടെ ചുമതല വഹിക്കുന്ന പൊലീസ് മേധാവിക്ക് ഒട്ടേറെ ജോലിയുണ്ടെന്നും സമയമുള്ളയാളെ സ്ഥിരം ഡയറക്ടറാക്കണമെന്നും കോടതി നിർദേശിച്ചു. വിജിലൻസ് ഡയറക്ടർ ചുമതല ഒരുദ്യോസ്ഥന് സ്വതന്ത്രമായി നൽകാത്ത സർക്കാർ എന്തുസർക്കാരാണെന്നാണ് ഹൈക്കോടതിയുെട ചോദ്യം. സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറില്ലാത്തതിന്റെ കുഴപ്പങ്ങൾ അക്കമിട്ട് നിരത്തിയാണ് കോടതി സർക്കാരിനെ വിമർശിച്ചത്.
വിജിലൻസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിൽ എത്തുന്നുന്നുണ്ട്. ഇതിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണം. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാനാകൂ. റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിന് ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണമാണ് പല ഉദ്യോഗസ്ഥരും കോടതിയിൽ നിരത്തുന്നത്.
ഒട്ടേറെ ചുമതലകളുള്ള സംസ്ഥാന പൊലീസ് മേധാവിക്ക് ഈ ചുമതല സമയബന്ധിതമായി നിർവഹിക്കാനാകില്ല. മുൻപ് എഡിജിപി റാങ്കിലുള്ളവരും വിജിലൻസ് ഡയറക്ടറായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യനായ ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്നും കോടതി നിർദേശിച്ചു.. കാംകോയിലെ ക്രമക്കേടുമായി ബന്ധിപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന മുൻമന്ത്രി കെ പി മോഹനന്റെ ഹർജി പരഗിണിക്കുമ്പോഴാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങൾ നൽകിയത്.