ബി.ജെ.പി നേതാക്കളുൾപ്പെട്ട മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ. എന്നാൽ തന്റെ ഡല്‍ഹി ഓഫിസിലെ മുന്‍ സെക്രട്ടറി കരട് റിപ്പോർട്ട് കണ്ടതായും കുമ്മനം വിജിലൻസിനോട് സമ്മതിച്ചു. റിപ്പോർട്ടിൽ എം.ടി.രമേശിന്റെ പേരുള്ളതായി അറിയില്ലെന്നും വി.വി.രാജേഷിനെ പുറത്താക്കിയത് റിപ്പോർട്ട് ചോർത്തിയതിനല്ലെന്നും കുമ്മനം രാജശേഖരൻ വിശദീകരിച്ചു.
മെഡിക്കൽ കോളജ് അനുവദിക്കാൻ വർക്കല എസ്. ആർ. കൊളജ് ഉടമയിൽ നിന്ന് ബി.ജെ.പി സഹകരണ സെൽ മുൻ കൺവീനർ ആർ.കെ. വിനോദ് 5.6 കോടി കോഴ വാങ്ങിയെന്ന കേസിലാണ് വിജിലൻസ് കുമ്മനത്തിന്റെ മൊഴിയെടുത്തത്. കോഴ സ്ഥിരീകരിക്കുന്ന പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.എന്നാൽ അത്തരമൊരു റിപോർട്ട് കണ്ടിട്ടേയില്ലെന്നാണ് കുമ്മനത്തിന്റെ മൊഴി. എന്നാൽ മുൻ ഓഫീസ് സെക്രട്ടറി ഇത്തരമൊരു റിപോർട്ടിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ആരോപണ വിധേയനായ വിനോദിനെ പുറത്താക്കിയതെന്നും പറഞ്ഞു. കോഴയെക്കുറിച്ച് കോളജ് ഉടമ പരാതി നൽകിയിട്ടില്ലന്നും രണ്ട് വ്യക്തികൾ തമ്മിലുണ്ടായ ഇടപാടാണ് നടന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യും. അന്വേഷണ സമിതിയംഗങ്ങയായ കെ.പി. ഗ്രീശൻ, എ.എം. നസീർ എന്നിവരോട് നാളെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.