ബവ്റിജസ് കോർപറേഷനിൽ ഡെപ്യൂട്ടേഷനിൽ എത്തുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിനും ബോണസിനും പുറമെ മദ്യകമ്പനികളിൽ നിന്നുള്ള ഇന്‍സെന്റീവും. കുറഞ്ഞത് ഇരുപതിനായിരം രൂപവരെ ഒാരോരുത്തർക്കും ഒരോ മാസവും അധികമായി ലഭിക്കും. അതേസമയം ഡെപ്യൂട്ടേഷനിലുള്ള മുഴുവൻ ജീവനക്കാരേയും മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുവിടണമെന്ന് സി.ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.
170 സർക്കാർ ജീവനക്കാരാണ് ബവ്റിജസ് കോർപറേഷനിലിപ്പോൾ ഡെപ്യൂട്ടേഷനിലുള്ളത്. ഒരു വർ·ഷത്തേക്കായിരുന്നു നിയമനമെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചും കൈക്കൂലി കൊടുത്തും 12 വർഷത്തിലേറെയായി ജോലി ചെയ്യുന്നവർ വരെയുണ്ട്. മദ്യവിൽപനശാലയിൽ ജോലിചെയ്യുന്നവർക്ക് 335 രൂപയാണ് ഒരുദിവസത്തെ ബാറ്റാ. 28 ദിവസം ജോലി ചെയ്്താൽ 9380 രൂപ. കുറഞ്ഞത് അയ്യായിരം മുതൽ പതിനായിരം രൂപവരെ മദ്യകമ്പനികളിൽ നിന്ന് ഇൻസെന്റീവ് കിട്ടും. ഡാമേജിനത്തിൽ എഴുതിയെടുക്കുന്നത് വേറെ. ഇങ്ങനെ ശമ്പളത്തിന് പുറമെ കുറഞ്ഞത് ഇരുപതിനായിരം രൂപവരെ ഒരാൾക്ക് അധികമായി കിട്ടും. ഇതിനെല്ലാം പുറമെയാണ് മുക്കാൽ ലക്ഷത്തോളം രൂപ ഒാണത്തിന്റ ബോണസും. എന്നാൽ ഈ കൊള്ള ഇനി അനുവദിക്കില്ലെന്ന് എ.െഎ.ടി.യു.സി യൂണിയന്റ പ്രസിഡന്റ് സി.ദിവാകരൻ എം.എൽ.എ പറഞ്ഞു
25000 രൂപയിൽ താഴെ വേതനമുള്ളവരും ശമ്പളം കൊടുക്കാൻ നിവൃത്തിയില്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ളവരെയുമാണ് ഡെപ്യൂട്ടേഷനിൽ എടുക്കുന്നതെന്നാണ് സി.പി.എമ്മിന്റ നിലപാട്. എന്നാൽ ഇപ്പോൾ തയാറാക്കിയിരിക്കുന്ന പട്ടികയിൽ നാൽപതിനായിരം രൂപവരെ ശമ്പളം വാങ്ങുന്നവരുണ്ട്. ഇതെല്ലാം രഹസ്യമാക്കി വച്ചാണ് നിയമനം.