കൊച്ചി ∙ സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളുടെ ഡിജിറ്റൽ കലവറയായ ‘സ്പാർക്’ സംവിധാനം പരിഷ്കരിച്ചില്ലെങ്കിൽ സെപ്റ്റംബർ മുതൽ നല്ലൊരു വിഭാഗത്തിന്റെയും ശമ്പളം മുടങ്ങുമെന്നു സൂചന. വിവിധ വകുപ്പുകളിലെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരുടെ (ഡിഡിഒ) ആധാർ കാർഡിലെ പേരും സ്പാർകിലെ പേരും വ്യത്യസ്തമാണെങ്കിൽ കീഴ്ജീവനക്കാരുടെ ശമ്പളവിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. 39 സർക്കാർ വകുപ്പുകളിൽ ഇതേ പ്രശ്നം നേരിടുന്ന ഒട്ടേറെ ഡിഡിഒമാർ സ്പാർക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്നും വേണമെങ്കിൽ ആധാറിലെ പേര് സ്പാർകിലേതിനു സമാനമാക്കാനുമാണ് നിർദേശം ലഭിച്ചിരിക്കുന്നത്.
സെപ്റ്റംബർ ഒന്നു മുതലാണ് ശമ്പള വിതരണം പൂർണമായും ‘സ്പാർക്’ വഴിയാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഓരോ വകുപ്പിലെയും ഡിഡിഒമാർ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച് സ്പാർകിൽ കയറിയ ശേഷം തനിക്കു കീഴിലുള്ള ജീവനക്കാരുടെ ശമ്പള വിവരങ്ങൾ അപ്‍ലോഡ് ചെയ്യണം. കെൽട്രോൺ വഴിയാണ് ഡിഡിഒമാർ ഡിജിറ്റൽ സിഗ്‌നേച്ചർ എടുത്തിരിക്കുന്നത്. ഇതിന് അടിസ്ഥാനമാക്കിയിരിക്കുന്നത് ആധാർ കാർഡിലെ വിവരങ്ങളും.
ആധാറിൽ പേരിനു മുന്നിൽ ചുരുക്കപ്പേര് രേഖപ്പെടുത്തിയിട്ടുള്ള നൂറുകണക്കിന് ഡിഡിഒമാരാണ് വെട്ടിലായിരിക്കുന്നത്. സ്പാർകിൽ പേരിനു ശേഷമാണു ചുരുക്കപ്പേര് എന്നതിനാൽ ഇവർക്ക് ലോഗിൻ ചെയ്യാൻ സാധിക്കില്ല. അവർക്കു കീഴിലുള്ള ആയിരക്കണക്കിനു ജീവനക്കാരുടെ ശമ്പളവും ഇതോടെ മുടങ്ങുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പിഎസ്‌സി വഴി നിയമനം ലഭിച്ചിരിക്കുന്ന മുഴുവൻ ജീവനക്കാരുടെയും ശമ്പളം ‘സ്പാർകി’ൽ അപ്‌ലോഡ് ചെയ്യേണ്ടത് ഡിഡിഒമാരാണ്. ഈ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോൾ, സ്പാർക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും വേണമെങ്കിൽ ആധാറിലെ വിവരങ്ങൾ മാറ്റി, പുതിയ ഡിജിറ്റൽ സിഗ്‌നേച്ചർ എടുക്കാനുമായിരുന്നു നിർദേശം. എന്നാൽ ബാങ്ക് അക്കൗണ്ടും പാൻ കാർഡുമെല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്തു കഴിഞ്ഞ ഉദ്യോഗസ്ഥർക്ക് ആധാറിലെ വിവരങ്ങൾ മാറ്റുന്നതിൽ ആശങ്കയുണ്ട്. സോഫ്റ്റ്‌വെയറിൽ പരിഷ്കാരങ്ങൾ വരുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അവലോകന യോഗം ബുധനാഴ്ച
സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന എത്ര ഡിഡിഒമാർ ഉണ്ടെന്നതിന്റെ വിവരങ്ങൾ പരിശോധിക്കുമെന്നു ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം. ബുധനാഴ്ച അവലോകന യോഗം ഉണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷമേ പുതിയ സംവിധാനം നടപ്പിലാക്കൂ.
സ്പാർക് (സർവീസ് ആൻഡ് പേറോൾ അഡ്മിനിസ്ട്രേറ്റീവ് റെപോസിറ്ററി ഫോർ കേരള)
സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കു കൂട്ടാനും ധനവകുപ്പിനു കീഴിലുള്ള ഇ–ഗവേർണൻസ് സംവിധാനം. 39 സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള മുപ്പതിനായിരത്തോളം ഓഫിസുകളിൽ സ്പാർക് ഉപയോഗിക്കുന്നു. അഞ്ചു ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ സർവീസ് ബുക്കുകൾ ഉൾപ്പെടെ സ്പാർകിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ശമ്പള വിതരണം സ്പാർകിലൂടെ മാത്രം.
ഡിജിറ്റൽ സിഗ്‌നേച്ചർ
ഓൺലൈൻ ഇടപാടുകൾ വർധിക്കുന്ന ഇക്കാലത്തു ഡിജിറ്റൽ ഒപ്പ് (ഡിജിറ്റൽ സിഗ്‌നേച്ചർ) അവശ്യഘടകം. ഡിജിറ്റൽ ഒപ്പ് എന്നാൽ പേന കൊണ്ട് ഇടുന്ന ഒപ്പല്ല. മറിച്ച് ഓൺലൈനിലൂടെ അക്കങ്ങളുടെ സഹായത്താൽ രേഖപ്പെടുത്തുന്ന സാക്ഷ്യപത്രമാണ്. അല്ലെങ്കിൽ ഇലക്ട്രോണിക് കാർഡ് എന്നും പറയാം. പേന കൊണ്ട് ഒപ്പിട്ടയാൾക്ക് ഇതെന്റെ ഒപ്പല്ല, എന്റെ ഒപ്പ് ഇങ്ങനെ അല്ല എന്നു പറയാം. ഡിജിറ്റൽ ഒപ്പിൽ അതു പറ്റില്ല. ഓൺലൈനായി ഒപ്പിടാമെന്നതും ഒപ്പ് ആർക്കും തിരുത്താൻ പറ്റില്ല എന്നതുമാണു മേന്മ. തിരുത്തിയാൽ അപ്പോൾ അറിയാൻ പറ്റും. ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കറ്റ് എന്ന ഒപ്പു നൽകുന്നതു കേന്ദ്ര സർക്കാരിനു കീഴിലുള്ള സർട്ടിഫൈയിങ് അതോറിറ്റിയാണ്. ഇവർ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങളാണു ഡിജിറ്റൽ ഒപ്പു നൽകുന്നത്. ഒപ്പിനു പൊതു കീയും പഴ്സനൽ കീയും ഉണ്ടാകും. രണ്ടു വർഷമാണ് ഒപ്പിന്റെ കാലാവധി. അതു കഴിഞ്ഞാൽ സൗജന്യമായി പുതുക്കാം.