ബവ്റിജസ് കോർപറേഷനിൽ വീണ്ടും ഡെപ്യൂട്ടേഷൻ നിയമനം. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 150 ജീവനക്കാരെ നിയമിക്കാൻ കോർപറേഷൻ സർക്കാരിനോട് അനുമതി തേടി. ഒാണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വൻതുക ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ചിലരുടെ ശ്രമമാണ് ഡെപ്യൂട്ടേഷന് പിന്നിലെന്നാണ് സൂചന.
85000 രൂപയാണ് ബവ്റിജസ് കോർപറേഷനിലെ ഈ വർഷത്തെ ബോണസ്. ഒാണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ പരമാവധി സ്വന്തക്കാരെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷന്റ ലക്ഷ്യം. 150 പേരുടെ പട്ടികയാണ് അനുമതിയ്ക്കായി കോർപറേഷൻ സർക്കാരിലേക്ക് അയച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി, കെൽട്രോൺ,സി ആപ്റ്റ്,യുണൈറ്റഡ് ഇലക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് എല്ലാം. നിലവിൽ ആവശ്യത്തിനാളുകൾ ഇല്ലെന്നും ഒാണക്കാലത്ത് ജീവനക്കാരുടെ ആവശ്യം കൂടുമെന്നുമാണ് കോർപറേഷന്റ ന്യായീകരണം. അങ്ങനയെങ്കിൽ വിവിധ കാരണങ്ങളാൽ തുറക്കാൻ കഴിയാതെപോയ അൻപതോളം വിൽപനശാലകളിലെ ജീവനക്കാരെ പുനർവിന്യസിക്കാം. അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് കൂടുതല്‍ ആളെയെടുക്കാം. പീഡിത വ്യവസായങ്ങളിലെ ജീവനക്കാരെ സഹായിക്കാൻ വേണ്ടിയാണ് ഡെപ്യൂട്ടേഷനെന്നാണ് മറ്റൊരു വിശദീകരണം. ജീവനക്കാരുടെ ഡ്യൂട്ടി സമയം കൂട്ടിയും കാര്യക്ഷമത വർധിപ്പിച്ചും ലാഭത്തിലാകാൻ ശ്രമിക്കുന്ന കെ.എസ്.ആർ.ടി.സി ബവ്റിജസിലേക്ക് ആളെ അയച്ച് നഷ്ടം കുറയ്ക്കാൻ നോക്കില്ലെന്ന് ഉറപ്പ്. വില്ലേജ് ഒാഫീസർമാരെ വരെ ഡെപ്യൂട്ടേഷനില് നിയമിക്കാനുള്ള നീക്കം മനോരമ ന്യൂസ് വാർത്തയെതുടർന്ന് കഴിഞ്ഞിടെ റദ്ദാക്കിയിരുന്നു.