ആവശ്യത്തിന് ജീവനക്കാരില്ലാതെ സംസ്ഥാനത്തെ കെമിക്കൽ പരിശോധനാ ലാബുകൾ പ്രതിസന്ധിയിൽ. പരിശോധനാഫലങ്ങൾ കിട്ടാനുള്ള താമസം കേസ് അന്വേഷണങ്ങളെ ബാധിക്കുന്ന സ്ഥിതിയിലാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ധനവകുപ്പ് അവഗണിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം.
തിരുവനന്തപുരത്തും, കോഴിക്കോടും, എറണാകുളത്തുമായി സംസ്ഥാനത്ത് നിലവിലുള്ളത് മൂന്നു കെമിക്കൽ ലാബുകൾ. ഓരോ വർഷവും പരിശോധനയ്ക്കായി എത്തുന്നത് തൊണ്ണൂറ്റി അയ്യായിരം മുതൽ ഒരു ലക്ഷം വരെയുള്ള സാമ്പിളുകൾ. പരിശോധനയ്ക്കായുള്ള കെമിക്കൽ അനലിസ്റ്റുകൾ മൂന്നു റീജിയണൽ കൂടി ആകെയുള്ളത് 57 പേർ മാത്രം. പരിശോധനയ്ക്കായി എത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കേസുകളുടെ സാമ്പിളുകൾ മുതൽ പോസ്റ്റുമോർട്ടം സാമ്പിളുകൾ വരെ ഉൾപ്പെടുന്നു. സുപ്രധാന കേസുകളുടെ കാര്യത്തിൽ വിശദമായ റിപ്പോർട്ടും സൂഷ്മ പരിശോധനയും ആവശ്യമാണ്. ഇതിനു പുറമേയാണ് അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് വരുന്ന സാമ്പിളുകൾ. കഴിഞ്ഞമാസം 15 സ്റ്റാഫിനെയെങ്കിലും അനുവദിച്ചില്ലെങ്കിൽ പ്രവർത്തനം താറുമാറാകുമെന്നു ചൂണ്ടികാട്ടി സമർപ്പിച്ച ശുപാർശയും ധനവകുപ്പ് പരിഗണിച്ചില്ല. സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എത്രയുംവേഗം ജീവനക്കാരുടെ എണ്ണം കൂട്ടിയില്ലെങ്കിൽ കേസന്വേഷണം പാതിവഴിയില്‍ നിലയ്ക്കും.