എല്ലാ അനുമതികളുമുളള വാട്ടർതീം പാർക്ക് പൂട്ടിക്കാൻ ശ്രമിക്കുന്നത് തന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവരാണന്ന് പി.വി. അൻവർ എം.എൽ.എ. തനിക്കെതിരെ രംഗത്തിറങ്ങിയ എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രൻ മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ ബെനാമിയാണെന്നും അൻവർ ആരോപിച്ചു. വാർത്താസമ്മേളനത്തിനിടെ അൻവർ വികാരാധീനനായി. എന്നാൽ പാർക്കിന്റെ അനുമിതിയുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആര്യാടൻ മുഹമ്മദ് ആവശ്യപ്പെട്ടു.
എല്ലാ അനുമതികളോടും കൂടിയാണ് പാർക്കിന്റെ പ്രവർത്തനമെന്നാണ് പി.വി.അൻവർ എം,എൽ.എയുടെ അവകാശവാദം. പരിസ്ഥിതിലോല മേഖലയിലാണ് പാർക്കെന്ന വാദം ശരിയല്ല. റീഗൽ എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രൻ ആര്യാടൻ മുഹമ്മദിന്റേയും മകൻ ആര്യാടൻ ഷൗക്കത്തിന്റേയും ചട്ടുകമായി പ്രവർത്തിച്ചാണ് പാർക്കിനെതിരെ പരാതി നൽകിയത്. എം.എൽ.എ എന്ന നിലയില്‍ സർക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങളൊന്നും കൈപ്പറ്റുന്നില്ലെന്ന് പറഞ്ഞ പി.വി.അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി.
പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് അന്‍വര്‍ ചെയ്തതെല്ലാം നിയമലംഘനമാണെന്ന് ആര്യാടന്‍ മുഹമ്മദ് ആരോപിച്ചു. എംഎല്‍.എ ആയ ശേഷം ലൈസൻസ് തരപ്പെടുത്തിയത് അധികാര ദുർവിനിയോഗമാണ്. പരാതിക്കാരനായ എസ്റ്റേറ്റ് ഉടമയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.വി അന്‍വറിന്റെ വാർത്താസമ്മേളനമറിഞ്ഞ് കെ.എസ്.യു പ്രവർത്തകർ മലപ്പുറം പ്രസ് ക്ലബിലേക്ക് പ്രതിഷേധവുമായെത്തി. എം.എൽ.എയുടെ കാറിൽ കരിങ്കൊടിയും കെ.എസ്.യുവിന്റെ കൊടികളും കെട്ടി. ഡ്രൈവറെ കയ്യേറ്റം ചെയ്ത പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.