പി.വി അൻവർ എംഎൽഎയുടെ വാട്ടർ പാർക്കിന് അനുമതി നൽകിയത് കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. പാർക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിന് ഗുണകരമായ പദ്ധതിയാണെന്നും ഉപസമിതി കണ്ടെത്തിയിരുന്നു. സിപിഎം, കോൺഗ്രസ് പ്രതിനിധികള്‍ ഉൾപ്പെട്ട ഉപസമിതി റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
പാർക്കിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ മാസം പതിനൊന്നാം തിയതിയാണ് പഞ്ചായത്ത് ഉപസമിതി പാർക്ക് സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികളും സെക്രട്ടറിയും ഉൾപ്പെട്ട ഉപസമിതിയുടെ കണ്ടെത്തൽ പാർക്കിന് അനുകൂലമാണ്. മതിയായ രേഖകൾ ഇല്ലാതെ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചതിന് പിഴ ഈടാക്കാൻ ശുപാർശ നൽകിയ ഉപസമിതി പക്ഷെ പാർക്കിന് അനുമതി നൽകാനും ശുപാർശ ചെയ്യുന്നുണ്ട്.
ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഇലക്ട്രിക്കൽ വിഭാഗത്തിന്റെയും അനുമതിയും പാർക്കിനുണ്ടെന്നും റിപ്പോർട്ടിൽ പ്രത്യേകം പറയുന്നുണ്ട്.കാലാവധി കഴിഞ്ഞ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പുതുക്കാനും ഹാജരാക്കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കാനും പ്രത്യേകം പരാമർശിക്കുന്നുണ്ട്.മാത്രമല്ല പാർക്കിന്റെ പ്രവർത്തനം നാടിന് ഗുണകരമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർ്ട്ടിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പാർക്കിന് ലൈസൻസ് അനുവദിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി റദ്ദാക്കിയ വിവരം അറിയിച്ചാൽ പാർക്കിന് നോട്ടീസ് അയക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു.
ഉപസമിതി റിപ്പോർട്ട് ലംഘിച്ച് സെക്രട്ടറി അനുമതി നൽകിയെന്ന ആരോപണം ഇതോടെ പൊളിയുകയാണ്, കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയും സമ്മതതോടെയുമാണ് പാർക്കിന് പ്രവർത്തനാനുമതി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.