ഭവനരഹിതർക്ക് വീടൊരുക്കാൻ ലൈഫ് പദ്ധതി തയാറാക്കുന്ന സർക്കാർ ആദ്യം കൂരയൊരുക്കേണ്ടത് തലസ്ഥാനത്ത്.തിരുവനന്തപുരം നഗരത്തിലെ തെരുവിൽ 23 സ്ത്രീകളടക്കം നൂറ്റിയെൺപത് പേരാണ് അന്തിയുറങ്ങുന്നത് .നൂറ്റിമുപ്പത് പേർക്ക് തിരിച്ചറിയൽ രേഖകൾ പോലുമില്ലെന്നും നഗരസഭയുടെ തെരുവോര സർവേയിൽ കണ്ടെത്തി. മനോരമ ന്യൂസ് എക്സ്ക്ളൂസീവ്.
നഗരസഭയും ദേശീയ നഗര ഉപജീവന മിഷനും ചേർന്ന് നടത്തിയ രാത്രികാല സർവേയിലാണ് ഒട്ടേറെപ്പേർ ഇപ്പോഴും തലചായ്ക്കാൻ ഇടമില്ലാതെ പെരുവഴിയിൽ കഴിയുന്നതായി കണ്ടെത്തിയത്. രണ്ട് കുടുംബവും 23 സ്ത്രീകളും ഒരു ട്രാൻസ്ജെന്ററും അടക്കം 180 പേരാണ് തലസ്ഥാനത്തെ തെരുവിലുള്ളത്. ഇതിൽ നൂറ് പേർ മധ്യവയസ്കരും 69 പേർ വൃദ്ധരും 10 പേർ യുവാക്കളുമാണ്. 106 പേർ വർഷങ്ങളായി തെരുവിലുറങ്ങുമ്പോൾ 52 പേർ വിവിധ കാരണങ്ങളാൽ വീടുകളുപേക്ഷിക്കേണ്ടി വന്നവരാണ്. ഇവരിൽ 130ലേറെപ്പേരും മലയാളികളെന്നതും ശ്രദ്ധേയമായി. സർവേയിൽ കണ്ടവർക്ക് വീടൊരുക്കുമെന്ന് നഗരസഭ അറിയിച്ചു.
തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സമയത്തായിരുന്നു സർവേ.അതിനാൽ തെരുവിനെ ആശ്രയിച്ച പലരും ആ സമയം നഗരം വിട്ടിരിക്കാമെന്നും ഇതിൽ കൂടുതൽ അഗതികളുണ്ടാകാമെന്നും സർവേ സംഘം വിലയിരുത്തുന്നുണ്ട്. കേരള നമ്പർ വൺ എന്ന വാദത്തിന് അപമാനമാണ് തെരുവോരങ്ങളിലെ മനുഷ്യജീവിതം. ഇവരെ തെരുവിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിക്കണമെങ്കിൽ വീടിനൊപ്പം ജീവിതമാർഗവും ഒരുക്കണം.