ആഭരണം നിർമിച്ചു കയറ്റുമതി ചെയ്യുമെന്ന ഉറപ്പിൽ കസ്റ്റംസ് തീരുവ ഒഴിവാക്കി കേരളത്തിലേക്ക് ഒരു വർഷത്തിനിടയിൽ ഇറക്കുമതി ചെയ്ത ആയിരം കിലോഗ്രാമിലധികം സ്വർണം ‘ആവി’യായി. തീരുവ ഇനത്തിൽ സർക്കാരിന് 26 കോടി രൂപയുടെ നഷ്ടം.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കസ്റ്റംസും അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കേരളത്തിലെ ആഭരണ നിർമാതാക്കൾ കയറ്റുമതി ചെയ്യുന്ന സ്വർണാഭരണങ്ങളിൽ ആവശ്യത്തിലധികം അലങ്കാര വേലകൾ ചെയ്തു തൂക്കത്തിൽ കൂടുതൽ കാണിച്ചു തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തി. ആഭരണങ്ങൾക്കുള്ളിൽ അരക്കു നിറച്ചും കട്ടികൂടിയ അലങ്കാര കല്ലുകൾ പിടിപ്പിച്ചുമാണ് അധിക ഭാരമുണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കയറ്റുമതിക്കു കൊണ്ടുവന്ന സ്വർണാഭരണങ്ങളുടെ തൂക്കത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ആഭരണങ്ങളിലെ കല്ലുകൾ ഇളക്കിമാറ്റി തൂക്കിയപ്പോൾ 5.5 കിലോഗ്രാം സ്വർണത്തിന്റെ കുറവു കണ്ടെത്തിയിരുന്നു.
15 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ആഭരണങ്ങളിൽ നാലു കിലോഗ്രാം കല്ലും 11 കിലോഗ്രാം സ്വർണവുമെന്നാണു രേഖകളിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ സ്വർണത്തിന്റെ അളവിൽ നേർപകുതിയുടെ കുറവാണു കസ്റ്റംസ് കണ്ടെത്തിയത്. തൃശൂരിലെ സതേൺ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡാണു തട്ടിപ്പു നടത്തിയതായി കണ്ടെത്തിയത്. ഇവരുടെ കഴിഞ്ഞ ഒരു വർഷത്തെ മുഴുവൻ കയറ്റുമതി വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
തീരുവ തട്ടിപ്പിനായി കയറ്റി അയയ്ക്കുന്ന ആഭരണങ്ങളുടെ നിലവാരക്കുറവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. തീരുവ വെട്ടിക്കാൻ കയറ്റി അയയ്ക്കുന്ന ആഭരണങ്ങൾ കല്ലുമാറ്റി ഉരുക്കി സ്വർണക്കട്ടികളാക്കി തിരികെ ഇറക്കുമതി ചെയ്യുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം സ്വർണ ഇറക്കുമതിയുടെ അഞ്ചു ശതമാനത്തിൽ താഴെയാണു നെടുമ്പാശേരി വിമാനത്താവളം വഴി നടക്കുന്നത്. അതിലാണ് ഇത്രയും തീരുവ വെട്ടിപ്പു കണ്ടെത്തിയിരിക്കുന്നത്.
പത്തു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ അതിൽ 25% മൂല്യവർധിത ഉൽപന്നങ്ങളായ ആഭരണങ്ങളാക്കി കയറ്റുമതി ചെയ്യണം. ഇത്രയും സ്വർണത്തിന്റെ കസ്റ്റംസ് തീരുവയായ 10% തുക തിരികെ ലഭിക്കും. ആഭരണ നിർമാതാവിന്റെ അടുത്ത ഇറക്കുമതിക്കു തുല്യ തുകയ്ക്കുള്ള ഇളവ് ആദ്യം തന്നെ ലഭിക്കുകയും ചെയ്യും.