മലയാളികള്‍ക്ക് ഒാണമുണ്ണാന്‍ ഇത്തവണ റേഷന്‍കടവഴി വിതരണം ചെയ്യുന്നത് പുഴുത്തു നാറിയ അരി. കണ്ടാല്‍ അറപ്പുതോന്നും വിധം വൃത്തിഹീനമായ സാഹചര്യത്തിലാണ് കൊച്ചിയിലെ സപ്ലൈകോ ഗോഡൗണില്‍ ധാന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇതേതെങ്കിലും മാലിന്യസംസ്കരണകേന്ദ്രത്തിലെ ദൃശ്യങ്ങളല്ല. എറണാകുളം ജില്ലയിലെ റേഷൻ കടകളിൽ എത്തിക്കേണ്ട അരിയും ഗോതമ്പും സൂക്ഷിച്ചിരിക്കുന്ന കൊച്ചി തോപ്പുംപടിയിലെ സപ്ലൈകോ ഗോഡൗൺ ആണിത്. പക്ഷിക്കാഷ്ടം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ് ഈ ഗോഡൗൺ. ധാന്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറികളിൽ പക്ഷികൾ പ്രവേശിക്കാത്ത വിധം നെറ്റുകൾ സ്ഥാപിക്കണമെന്നാണ് ചട്ടം. എന്നാൽ ഇവിടെ പ്രാവുകൾ യഥേഷ്ടം പറന്നു നടക്കുന്നു. അരി സൂക്ഷിച്ചിരിക്കുന്ന ചാക്കുകൾക്കു പുറത്തും പക്ഷികളുടെ വിസർജ്യം വീണു കിടക്കുന്നു. ചാക്കുകള്‍ കീറി ഗോതമ്പ് നിലത്തുകിടക്കുകയാണ്. ഈ ഗോതമ്പും വൈകാതെ തൂത്തുവാരി, ചാക്കിലാക്കി ഏതെങ്കിലും റേഷന്‍ കടകളിലെത്തും. ഭക്ഷ്യഭദ്രതാ നിയമത്തിൽ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവിടെ ധാന്യങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തം. ഇനി ഉത്തരവാദപ്പെട്ടവര്‍ എന്തു നടപടിയെടുക്കും എന്നാണ് അറിയേണ്ടത്.