മുരുകന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗുരുതരവീഴ്ച വരുത്തിയെന്ന മനോരമ ന്യൂസ് വാർത്ത സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ പൊലീസിനു റിപ്പോർട്ട് നല്കി. 15 വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നു എന്നാണ് സൂപ്രണ്ടും പ്രിൻസിപ്പലും റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. ഇത് സ്റ്റാൻഡ് ബൈ വെന്റിലേറ്ററുകൾ ആണെന്നും പുറത്തു നിന്നുള്ള രോഗിക്ക് നല്‍കാൻ കഴിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
വിവിധ ഐസിയുകളിലായി 15 സ്റ്റാൻഡ്ബൈ വെന്റിലേറ്ററുകൾ ഉണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതർ തന്നെ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ട്രോമ ന്യൂറോ ഐസിയുവിൽ രണ്ടും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി ഐസിയുവിൽ അഞ്ച് വെന്റിലേറ്ററുകളും സ്റ്റാൻഡ്ബൈ ആയി ഉണ്ടായിരുന്നു. 15 വെന്റിലേറ്ററുകളിൽ ഒരെണ്ണം കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മാറ്റിവച്ചിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൊള്ളൽ ചികിൽസാ വിഭാഗം അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗം, പേരിട്ടോണിയൽ ഡയാലിസിസ് റൂം എന്നിവടങ്ങളിലും ഒാരോ സ്റ്റാൻഡ്ബൈ വെന്റിലേറ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വെന്റിലേറ്ററുകൾ ഒാരോ വിഭാഗങ്ങളിലും ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് കരുതി വച്ചവയെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. എന്നാൽ വെന്റിലേറ്റർ ലഭിച്ചില്ലെങ്കിൽ മുരുകന്റെ ജീവൻ അപകടത്തിലാകും എന്നറപ്പുണ്ടായിട്ടും സാങ്കേതികത്വം പറഞ്ഞ് വെന്റിലേറ്റർ നല്കാതിരുന്നിടത്താണ് ആശുപത്രി അധികൃതർ ഗുരുതരമായ കൃത്യ വിലോപം നടത്തിയിരിക്കുന്നത്. വെന്റിലേറ്ററുകൾ ഒഴിവില്ലെന്നായിരുന്നു ആശുപത്രിയിലെ ആഭ്യന്തര അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.