ആക്രമണത്തിനിരയായ നടിക്കെതിരെയുള്ള പരാമർശങ്ങളിൽ പി.സി.ജോർജിന്റെ മൊഴിയെടുക്കാൻ വനിതാകമ്മീഷന് സ്പീക്കറുടെ അനുമതി. ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ എത്തിക്സ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടും. ജോർജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനും സ്പീക്കറുടെ പരാമർശം രാഷ്ട്രീയമനസോടെയാണെന്ന് പി.സി.ജോർജും ഫെയ്സ്ബുക്കിൽ പ്രതികരിച്ചു.
നടിക്കെതിരായ പി.സി.ജോർജിന്റെ പരാമർശങ്ങളിൽ തനിക്കുള്ള കടുത്ത അതൃപ്തി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും പ്രകടമാക്കി. ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം സംഭവങ്ങളില്‍ ന്യായീകരണവാദവുമായി രംഗത്തുവന്നാല്‍ ക്രിമിനലുകള്‍ക്ക് പ്രോല്‍സാഹനമാകുമെന്നും സ്പീക്കര്‍ എന്ന നിലയില്‍ നിയമസഭാംഗത്തിനെതിരെ സ്വീകരിക്കാവുന്ന നടപടികള്‍ കൈക്കൊള്ളും എന്നുമായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. നിയമസഭാ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മറ്റിക്ക് പി.സിജോർജിന്റെ പരാമർശങ്ങൾ വിടാൻ തീരുമാനിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്ന കാലയളവിൽ ജോർജിന് കമ്മിറ്റിയിൽ നിന്ന് മാറിനിൽക്കേണ്ടിവരും. ഇതോടെ സ്പീക്കർക്ക് ഫെയ്സ്ബുക്കിലൂടെ തന്നെ പി.സി.ജോർജിന്റെ മറുപടിയെത്തി.
എല്ലാവരെയും ഒരുപോലെ കാണാൻ ബാധ്യതയുള്ള ഒരാൾ, തിരഞ്ഞുപിടിച്ച് തന്നെ പരാമർശിക്കുന്നത് ഗുണപ്പെടുത്താനല്ല. എം.എം. മണി സ്ത്രീകളെ അപമാനിച്ചപ്പോഴും അരിവാൾചുറ്റിക നക്ഷത്രത്തിൽ മൽസരിച്ച് എം.എൽ.എ ആയ ആളുടെ ഡ്രൈവറായിരുന്നയാൾ നടിയെ ആക്രമിച്ചതിന് അറസ്ററിലായപ്പോഴും ധാരാളം ചർച്ച നടന്നിരുന്നു. എന്നാൽ അതിലൊന്നും ഇടപെടാതെ പി.സി.ജോർജിനെ കുറിച്ച് നടന്ന ചർച്ചയിൽ മാത്രം ഫെയ്സ്ബുക്കിൽ അഭിപ്രായം കുറിച്ചത് രാഷ്്ട്രീയ മനസോടെയാണെന്നും പി.സി.ജോർജ് കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെ ജോർജിന്റെ മൊഴിയെടുക്കാൻ വനിതാകമ്മീഷന് സ്പീക്കർ അനുമതി നൽകുകയായിരുന്നു. കമ്മിഷനെയും അധ്യക്ഷയെയും അപമാനിക്കുന്നവിധം പി.സിജോർജ് നടത്തുന്ന പരാമർശങ്ങളിലുള്ള അതൃപ്തി വനിത കമ്മിഷൻ സ്്പക്കറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.