പത്തുവർഷം മുമ്പുതന്നെ കൊലയാളി ഗെയിമുകൾ കേരളത്തിൽ ജീവനെടുത്തു തുടങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. തന്റെ മകൻ അനീഷ് ബാബു കംപ്യൂട്ടർ ഗെയിമിന്റെ ചതിക്കുഴിയിൽപെട്ടാണ് ആത്മഹത്യ ചെയ്തതെന്ന് വനംവകുപ്പ് മുൻ ഡപ്യൂട്ടി സെക്രട്ടറിയും എഴുത്തുകാരിയുമായ എസ്.സരോജം. ആറാം തവണയാണ് ശ്രമം വിജയിച്ചതെന്നും ഒാരോ തവണയും നെറ്റിലൂടെ നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്നും സരോജം പറയുന്നു.
ഇന്റർനെറ്റൊന്നും അത്ര പരിചിതമാകാത്ത 2006 ലാണ് സംഭവം. ചെറുപ്പം മുതലേ കംപ്യൂട്ടറിൽ അസാമാന്യമായ പരിജ്ഞാനമുണ്ടായിരുന്ന അനീഷ് ബാബുവിന് സൈബർ ലോകത്തെ എല്ലാവഴികളും പരിചിതമായിരുന്നു. ആ ഭ്രമമായിരുന്നു മകനെ ഗെയിമുകളിലേക്കെത്തിച്ചതെന്ന് അമ്മ സരോജം പറയുന്നു.
ഗെയിമിന് അടിമപ്പെട്ടതിന് ശേഷം ആറുമാസത്തിനിടയിൽ ആറ് ആത്മഹത്യശ്രമങ്ങളാണ് നടത്തിയത്. ഒാരോന്ന് പരാജയപ്പെടുമ്പോഴും അടുത്തതവണ വിജയിക്കാനുള്ള മാർഗങ്ങൾ അഡ്മിൻ നൽകിയിരുന്നു. അഞ്ചാമത്തേതും പരാജയപ്പെട്ടശേഷമാണ് ഇന്റർനെറ്റിലെ ഇടപെടലുകൾ താനറിയുന്നതെന്ന് അമ്മ കണ്ണീരോടെ പറയുന്നു.
പ്ലാസ്റ്റിക് കവർ കഴുത്തുവരെ മൂടിയായിരുന്നു ജൂലൈ 16 ന് 27 കാരനായ അനീഷിന്റ മരണം. ഒരു തെളിവു പോലും അവശേഷിപ്പിച്ചിരുന്നില്ല. അന്നുതന്നെ പുറം ലോകത്തോട് ഇതെല്ലാം വിളിച്ചുപറയണമെന്നുണ്ടായിരുന്നു. പക്ഷെ അറിയാത്തവർ അറിയാതിരിക്കട്ടെയെന്ന് ചിന്തിച്ചു. കഴിഞ്ഞദിവസം ബ്ലൂവെയിൽ ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം തുറന്നുപറയണമെന്ന് തോന്നിയതെന്നും സരോജം ഫെയ്സ്ബുക്കിൽ കുറിച്ചു.