ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളുടെ പേരിൽ പി.സി.ജോർജിനെതിരെ നടപടിക്ക് നീക്കം. ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ എത്തിക്സ് കമ്മറ്റിയുടെ പരിശോധനയ്ക്ക് വിടും. ജോർജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമെന്നും സാധ്യമായ എല്ലാ നടപടിയുമെടുക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
നടിക്കെതിരായ പി.സി.ജോർജിന്റെ പരാമർശങ്ങളിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കടുത്ത അതൃപ്തിയിലാണ്. എ.പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷനായുള്ള നിയമസഭാ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മറ്റിയോട് പി.സിജോർജ് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ പരിശോധിക്കാൻ സമ്മേളനം തീരുന്ന 24ന് ശേഷം നിർദേശിക്കാനാണ് തീരുമാനം. ഈ കമ്മിറ്റിയിൽ പി.സി.ജോർജും അംഗമാണ്. അന്വേഷണം നടക്കുന്ന കാലയളവിൽ ജോർജിനോട് കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാനും സ്പീക്കർ ആവശ്യപ്പെടും.
സഭയ്ക്കകത്തും പുറത്തുമുള്ള സാമാജികരുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ സ്പീക്കറിന് നടപടിയെടുക്കാമെന്നാണ് ചട്ടം. എത്തിക്സ് കമ്മറ്റിയുടെ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പി.സി.ജോർജിനെ ശാസിക്കുകയോ ക്രിമിനൽ കുറ്റം കണ്ടെത്തിയാൽ പൊലീസിന് തുടർ നടപടിക്കായി കൈമാറുകയോ ചെയ്യാം. അതേസമയം പി.സി.ജോർജിന്റെ പരാമർശങ്ങളിലുള്ള അതൃപ്തി സ്പീക്കർ രണ്ടാംതവണയും ഫേയ്സ്ബുക്കിലൂടെ പ്രകടമാക്കി. ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണ്.
ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം സംഭവങ്ങളില്‍ ന്യായീകരണവാദവുമായി രംഗത്തുവന്നാല്‍ ക്രിമിനലുകള്‍ക്ക് പ്രോല്‍സാഹനമാകും. സ്പീക്കര്‍ എന്ന നിലയില്‍ നിയമസഭാംഗത്തിനെതിരെ സ്വീകരിക്കാവുന്ന നടപടികള്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളും എന്ന മുന്നറിയിപ്പോടെയാണ് ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ഇതിനുമുൻപും ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ സമിതിയുടെ പരിഗണനക്ക് വിധേയമായിട്ടുണ്ട്.