നടി ആക്രമണ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനുള്ള പൾസർ സുനിയുടെ തന്ത്രം പൊലീസ് പൊളിച്ചു. അങ്കമാലി കോടതിയിൽ വെളിപ്പെടുത്തൽ നടത്തുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ സുനിയെ കോടതിയിൽ ഹാജരാക്കാതെ തന്നെ റിമാൻഡ് കാലാവധി നീട്ടാനുള്ള ഉത്തരവ് പൊലീസ് നേടി. സത്യം പുറത്തു വരാതിരിക്കാൻ സർക്കാരും അന്വേഷണ സംഘവും ചേർന്ന് ശ്രമിക്കുകയാണെന്നു സുനിയുടെ അഭിഭാഷകൻ ആരോപിച്ചു.
2011ൽ നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ദിലീപ് പ്രതിയായ കേസിൽ ഉൾപ്പെട്ട മാഡം ആരെന്ന കാര്യം അങ്കമാലി കോടതിയിൽ വെളിപ്പെടുത്തുമെന്ന് സുനി മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. ഇതോടെ ശ്രദ്ധ അത്രയും അങ്കമാലി കോടതിയിലേക്കായി. എന്നാൽ അപകടം മണത്ത പൊലീസ് തന്ത്രമിറക്കി.
സുനിയെ അങ്കമാലി കോടതിയിൽ കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടെടുത്തു. കോടതിയിൽ ഹാജരാക്കാതെ തന്നെ സുനിയുടെയും വിജീഷ് ഉൾപ്പെടെയുള്ള കൂട്ട് പ്രതികളുടെയും റിമാൻഡ് കാലാവധി ഈ മാസം 30വരെ നീട്ടാനുള്ള ഉത്തരവ് കോടതിയിൽ നിന്നും നേടി.
സുനിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്നും രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയിൽ അപേക്ഷയും നൽകി. കോടതിയിൽ നിന്നും കാക്കനാട് ജയിലിൽ എത്തിച്ചപ്പോഴും സുനി വെളിപ്പെടുത്തൽ ഭീഷണി ആവർത്തിച്ചു.