നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈൽ ഫോണ്‍ നശിപ്പിച്ചുവെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ്. ഫോണ്‍ നശിപ്പിച്ചെന്ന പള്‍സര്‍ സുനിയുടെ മുൻ അഭിഭാഷകരുടെ മൊഴികൾ പരിഗണിക്കാനാവില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ ഇനി പൊലിസ് മുന്നോട്ടുവയ്ക്കുന്ന പ്രധാനവാദം ഇതാകും.
അറസ്റ്റിലായി ഒരുമാസം പിന്നിട്ടിരിക്കെയാണ് ജാമ്യത്തിനായി ദിലീപ് രണ്ടാംവട്ടം ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ എതിർക്കാനുള്ള പുതിയ വാദങ്ങളാണ് പൊലീസ് തയ്യാറാക്കുന്നത്. കേസിൽ പ്രധാന തെളിവാകേണ്ട, നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇനിയും കണ്ടെത്താൻ കഴിയാത്തതിനാൽ ജാമ്യം അനുവദിക്കരുത് എന്നുതന്നെ ഹൈക്കോടതിയോട് ആവശ്യപ്പെടും. ഫോണ്‍ നശിപ്പിച്ചെന്ന പള്‍സര്‍ സുനിയുടെ മുൻ അഭിഭാഷകരുടെ മൊഴികൾ പരിഗണിക്കാനാവില്ല. അത് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പ്രധാനപ്രതിയായ ദിലീപിനെ ഈ ഘട്ടത്തിൽ ദിലീപിനെ പുറത്തുവിടരുത്. ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം അടുത്തദിവസം തന്നെ ഹൈക്കോടതിയിൽ നൽകും. അന്വേഷണത്തിന്റെ പ്രധാനഭാഗമെല്ലാം പൂർത്തിയായെന്നും തെളിവെല്ലാം ലഭിച്ചുകഴിഞ്ഞുവെന്നും അതിനാൽ തനിക്ക് ജാമ്യം അനുവദിക്കണം എന്നുമാണ് ദിലീപ് രണ്ടാംവട്ടം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. എന്നാൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി അടക്കമുളളവർക്കെതിരെ അന്വേഷണം തുടരുകയാണ് എന്നാണ് പൊലീസിന്റെ നിലപാട്. ഇക്കാര്യവും കോടതിയെ അറിയിച്ച് ജാമ്യത്തെ എതിർക്കാനാണ് പൊലീസ് നീക്കം.
അതിനിടെ മകൻ നിരപരാധിയാണെന്നു കാണിച്ച് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിയെ സമീപിച്ചു. കേസിൽ സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും അകാരണമായി ദിലീപിനെ കുടുക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അമ്മ പറയുന്നു. ഇപ്പോള്‍ തുടരുന്ന അന്വേഷണത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും പറയുന്ന കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.