ആശുപത്രികളിൽ ചികിൽസ നിഷേധിക്കപ്പെട്ട് മരിച്ച മുരുകന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും മുഖ്യമന്ത്രി ഉറപ്പു നല്കി. നിയസഭയിലെത്തി സന്ദർശിച്ച ഭാര്യയ്ക്കും മക്കൾക്കുമാണ് മുഖ്യമന്ത്രി സഹായ വാഗ്ദാനം നല്കിയത്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടാൺമക്കളോടും ബന്ധുക്കളോടുമൊപ്പമാണ് മുരുകമ്മാൾ മുഖ്യമന്ത്രിയെ കാണാനെത്തിയത്. നിയമ സഭാ മന്ദിരത്തിന് മുമ്പിലെത്തിയപ്പോഴേ സമ്മർദ്ദം താങ്ങാനാകാതെ കുഴഞ്ഞു വീണു. വിശ്രമിച്ച ശേഷമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുമ്പ് നിയമ സഭയിൽ മുരുകന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ച മുഖ്യമന്ത്രി അനുശോചനം നേരിട്ടറിയിച്ചു. മക്കളുടെ പഠനചെലവുകൾ ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും മുഖ്യമന്ത്രി ഉറപ്പു നല്കി.
കുടുംബത്തിന്റെ ആവശ്യങ്ങളിൽ ഉചിതമായ തീരുമാനമെടുത്ത് അറിയിക്കുമെന്ന് ഒപ്പമുണ്ടായിരുന്ന സി പി എം കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാലും പറഞ്ഞു. ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.