അവശ്യസാധന വില നിയന്ത്രണം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാനത്ത് 5500 ഒാണം-ബക്രീദ് ചന്തകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം പുത്തരിക്കണം മൈതാനത്ത് ഒാണം- ബക്രീദ് മെട്രോ ഫെയർ എന്നപേരിലാണ് വിൽപനകേന്ദ്രം. സബ്സിഡി നിരക്കിൽ പതിമൂന്ന് അവശ്യസാധനങ്ങൾ ഉൾപ്പടെ എല്ലാ ഉൽപന്നങ്ങളും പൊതുവിപണിയെക്കാൾ 25 ശതമാനമെങ്കിലും വിലക്കുറവിൽ ഇവിടെ കിട്ടും. പക്ഷേ റേഷൻ കാർഡ് കാണിക്കണം. ജയ അരിക്ക് പൊതു വിപണിയിൽ 39 രൂപ , ഓണവിപണിയിൽ 25 രൂപ, കുറുവയ്ക്ക് 35 , ഇവിടെ 25, ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് പുറത്ത് 170 രൂപ വിലയുള്ളപ്പോൾ ഇവിടെ സബ്സിഡിയോടെ വില 90 രൂപ മാത്രം. ഇത് ചിലരെ അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി
ജിഎസ്ടിയുടെ പേരിൽ വിലകൂട്ടാൻ അനുവദിക്കില്ല. സപ്ലൈകോ, കൺസ്യൂമർഫെഡ് , മറ്റ് സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയ സംയുക്തമായി സംസ്ഥാനത്ത് 5500 വിപണകേന്ദ്രങ്ങൾ തുറക്കും. അടുത്തമാസം മൂന്നുവരെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും.