തിരുവനന്തപുരം ∙ തനിക്കെതിരെ പി.സി.ജോർജ് എംഎൽഎ അടക്കമുള്ളവർ നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ ആക്രമണത്തിനിരയായ നടി. 'ഇതിനി മുന്നോട്ടു പോകാനാവില്ല' എന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് നടി കത്തയച്ചു. പി.സി.ജോർജ് നടത്തിയ പ്രസ്താവനകളെ തുടർന്ന് രാഷ്ട്രീയ, സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള അഭിപ്രായങ്ങൾ പറയുകയാണ്. ജനപ്രതിനിധിയടക്കമുള്ളവർ ചേർന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിർണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്നും കത്തിൽ നടി പറയുന്നു. വിമെൻ ഇൻ സിനിമ കലക്ടീവ് ആണ് നടിയുടെ കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
പി.സി.ജോർജിനെ പോലുള്ളവർ താൻ എന്തു ചെയ്യണമെന്നാണു കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹമധ്യത്തിൽ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ? ഞാനെന്തു തെറ്റാണു ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നെങ്കിൽ നന്നായിരുന്നു. സിനിമയിൽ അഭിനയിച്ച് ഉപജീവനം നടത്തുന്ന ആളാണ് താൻ. തൊഴിൽ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞാണ്, നേരത്തെ ചെയ്യാമെന്നേറ്റ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. ആ സഹപ്രവർത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നെങ്കിൽ സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്നുതന്നെ സംശയമാണെന്നും നടി കത്തിൽ പറയുന്നു.
നടി മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ഇങ്ങനെയൊരു കത്ത് എഴുതേണ്ടി വരുെമന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധിയുമായ പി.സി.ജോർജ് എന്നെക്കുറിച്ച് അങ്ങേയറ്റം അപകീർത്തിപരമായ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ ഇക്കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപെടുത്തണമെന്നു തോന്നിയതിനാലാണ് ഇതെഴുതുന്നത്. ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം കഴിഞ്ഞ കുറേ മാസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക വ്യഥകൾ എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാൻ എനിക്കാവതില്ല. കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും അസഹനീയമായ അപമാനത്തിന്റെ വേദന എന്നെ വരിഞ്ഞുമുറുക്കുന്നുണ്ട്. അമ്മയും സഹോദരനും ഞാനുമുൾപ്പെട്ട സാധാരണ കുടുംബത്തിനു താങ്ങാവുന്നതല്ല എന്റെ ജീവിതത്തിൽ സംഭവിച്ചത്. പക്ഷേ തകർന്നു പോകരുതെന്നും അവസാനം വരെ പിടിച്ചു നിൽക്കണമെന്നുള്ള അതിശക്തമായ തോന്നലിന്റെ പുറത്താണ് ഞാൻ ദിവസങ്ങൾ കഴിക്കുന്നത്.