ഓണത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പഴവിപണി തൊട്ടാൽ പൊള്ളുന്നതായി. ഞാലിപ്പൂവന് വില എൺപത്തി നാല്. നേന്ത്രപ്പഴത്തിന് എഴുപത്തി ആറ്.. ജൈവ ഉൽപ്പന്നങ്ങളോടുള്ള താൽപര്യവും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വാഴക്കുല വരവ് കുറഞ്ഞതുമാണ് വിപണിയിൽ വാഴപ്പഴത്തിന്റെ പ്രതാപം കൂട്ടിയത്.
22 ൽ നിന്ന് 76 ലേയ്ക്കുള്ള നേന്ത്രപ്പഴത്തിന്റെ വില മാറ്റം ഒരുമാസത്തിനിടെയാണുണ്ടായത്. മധുരമൂറുന്ന ഞാലിപ്പൂവന് കിലോയ്ക്ക് 84 എന്നറിയുമ്പോൾ 30 രൂപയ്ക്കുള്ള റോബസ്റ്റ വാങ്ങി മടങ്ങുന്നവരാണേറെയും. നേരത്തെ ചുരുങ്ങിയ വിലയിൽ വിറ്റുപോയ വാഴക്കുലയ്ക്ക് ഇത്രയും വിലകൂടിയതിൽ കർഷകർക്ക് അതിശയമാണ്. ഓണവിപണി കെങ്കേമമാക്കാൻ വേണ്ടത്ര വാഴക്കുലയെത്തിക്കാൻ കഴിയില്ലെന്നോർക്കുമ്പോൾ നിരാശയും.
തദ്ദേശീയരുടെ ഉൽപ്പന്നങ്ങൾ ചോദിക്കുന്ന വില നൽകി ശേഖരിച്ച് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുന്ന സംഘങ്ങൾ ഗ്രാമീണ മേഖലയിൽ സജീവമാണ്. ഇതോടെ ഉപ്പേരിയ്ക്കും വറ്റലിനും കിലോഗ്രാമിന് 80 രൂപയിലധികം വർധനയുണ്ടായി. നാടൻ പഴങ്ങളോടുള്ള പ്രിയം മാറ്റി ഇതരസംസ്ഥാനക്കാരെ ആശ്രയിക്കാമെന്ന് കരുതിയാലും അതേവില തന്നെ. മഴയെപ്പേടിച്ച് തദ്ദേശീയരായ കർഷകർ ഉൽപാദനം കുറച്ചതും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള വാഴക്കുല വരവ് കുറഞ്ഞതും പ്രതിസന്ധിയായി.