മെഡിക്കല്‍ കോഴ വിവാദം ഒത്തുതീര്‍ക്കാൻ ബിജെപി നീക്കം. പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ടില്‍ നിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാനും അതിനനുസൃതമായി വിജിലന്‍സിന് മൊഴി നല്‍കാനും ദേശീയനേതൃത്വം നിര്‍ദേശിച്ചു. എം.ടി.രമേശിന്റെയും സതീശ് നായരുടെയും പേരുകള്‍ ഒഴിവാക്കും. അന്വേഷണറിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ അംഗം എ.കെ.നസീറിനെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തി.
വിമത നീക്കങ്ങൾ ഒതുക്കുന്നതിനൊപ്പം വിജിലൻസ് അന്വേഷണം മറികടക്കാനും ബിജെപി ദേശീയ േനതൃത്വം ഇടപടുന്നുണ്ട്. യഥാർഥ മെഡിക്കൽ കോഴ റിപ്പോർട്ട് വിജിലൻസിനു നൽകിയാൽ എംടി രമേശും കുമ്മനം രാജശേഖരനും പ്രതിപട്ടികയിൽ വരും ഇത് ഒഴിവാക്കാൻ റിപ്പോർട്ട് തിരുത്താനാണ് തീരുമാനം. എംടി രമേശിനെതിരായ പരാമർശം പൂർണമായും നീക്കും. പാർട്ടി അധ്യക്ഷൻ കുമ്മനംരാജശേഖരന്റെ ഡൽഹിയിലെ പഴ്സണൽ സ്റ്റാഫായിരുന്ന സതീഷ് നായരുടെ പേരും ഒഴിവാക്കും.
ഇതിനനുസരിച്ച് വിജിലൻസിന് മൊഴിനൽകാനാണ് കമ്മീഷൻ അംഗങ്ങളായ കെപി ശ്രീശനും ഏകെ നസീറിനും നിർദേശം ലഭിച്ചിരിക്കുന്നത്. ഈ മാസം 22ന് ശ്രീശനും നസീറും മൊഴിനൽകും. ഇരുവരോടും ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും പാർട്ടിയിലെ ധാരണയ്ക്കായി കാത്തിരിക്കുകയായിരുന്നു. പാർട്ടിയ്ക്കെതിരെ മൊഴിനൽകാതിരിക്കാൻ എ.കെ. നസീറിനെതിരായ നടപടിയും തൽകാലം മരവിപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ പാർട്ടിയിൽ ആരോപണവിധേയനായിരുന്നു ഏകെ നസീർ.വിവി രാജേഷിനെതിരെ മാത്രം നടപടിയെടുത്തതിലും വിമത പക്ഷത്തിന് വിയോജിപ്പുണ്ട്.
കമ്മീഷൻ അംഗമല്ലാത്ത വിവി രജേഷിന് റിപ്പോർട്ട് ചോർത്തി നൽകിയതാരെന്നാണ് വിമത പക്ഷത്തിന്റെ ചോദ്യം.ഇക്കാര്യങ്ങൾ വി മുരളീധരൻ നേതൃത്വത്തെ അറിയിക്കും.വിമത നീക്കങ്ങൾക്കൊപ്പം ഔദ്യോഗിക പക്ഷത്തെ ദുർബലപ്പെടുത്തുന്ന വിജിലൻസും കേസും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം