എൻസിപിയിൽ വിഭാഗീയതയ്ക്ക് ആക്കം കൂട്ടി നാളെ കോഴിക്കോട്ടും എറണാകുളത്തും ഗ്രൂപ്പ് യോഗങ്ങൾ. മന്ത്രി തോമസ്‍ ചാണ്ടി പ്രവർത്തനശൈലി തിരുത്തണമെന്ന അജന്‍ഡയ്ക്ക് അടിവരയിട്ട് ഒൗദ്യോഗികവിഭാഗത്തിനെത്തിനെതിരെ സംഘടിക്കാനാണ് യോഗങ്ങൾ ലക്ഷ്യമിടുന്നത്. ഐക്യസാധ്യതകൾ ഇരുവിഭാഗവും തള്ളിക്കളയുന്നു.
എറണാകുളത്ത് സംഘടിക്കുന്നത് മന്ത്രിവിരുദ്ധജില്ലാഅധ്യക്ഷന്മാർ. ആലപ്പുഴ, കൊല്ലം കണ്ണൂർ ജില്ലകളിലെ പ്രസിഡന്റുമാർ ഒഴികെയുള്ളവരെല്ലാം പങ്കെടുക്കുമെന്നാണ് അവകാശവാദം. കോഴിക്കോട്ട് രണ്ടാംനിരനേതാക്കളും. കഴിഞ്ഞ വാരം ഈ ജില്ലാപ്രസിഡന്റുമാർ കോഴിക്കോട്ട് യോഗം ചേർന്നിരുന്നു. മന്ത്രിസ്ഥാനത്തെ ചുറ്റിപറ്റിയുള്ള കലഹങ്ങളാണ് പാർട്ടിയെ തന്നെ രണ്ടാക്കുന്ന വിഭാഗീയത.ിലേക്ക് വളർന്നിരിക്കുന്നത്. എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന പ്രചാരണത്തിന് വെള്ളവും വളവുമിട്ട് തോമസ് ചാണ്ടിയെ തളർത്തുകയാണ് യോഗങ്ങൾ ലക്ഷ്യമിടുന്നത്. മന്ത്രി പാർട്ടിയെ ഗൗനിക്കുന്നില്ല, പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിപ്രവർത്തകരെ പരിഗണിച്ചില്ല, കുട്ടനാട് കോക്കസ് പിടിമുറുക്കുന്നു , ഇങ്ങനെ പോകുന്നു ഇവരുടെ നിലപാടുകൾ.
ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ , കുട്ടനാട്ടെ റിസോർട്ട് ആക്ഷേപം തുടങ്ങിയവയെല്ലാം ഇവർ ആയുധമാക്കും. പാർട്ടി അധ്യക്ഷചുമതലയുള്ള നേതാവ് പൂർണമായും ചാണ്ടിവിധേയനായെന്ന് ഇവർ പരാതിപ്പെടുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ട പാർട്ടികമ്മിറ്റികൾ വിളിച്ചുചേർക്കുന്നില്ലായെന്ന ആരോപണമുയർത്തിയാണ് വിഭാഗീയയോഗങ്ങൾ സജീവമാക്കുന്നതും.