അവധിയെടുത്ത് മറ്റ് ജോലി തേടിപ്പോകുന്ന സർക്കാർ ജീവനക്കാർ സർക്കാരിൽ നിന്ന് അനൂകൂല്യങ്ങൾ പറ്റുന്നത് തടയാൻ നിയമം വേണമെന്ന് ഹൈക്കോടതി. ഇതിനായി കേരളാ സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന മുൻ ഉത്തരവ് പാലിക്കാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് വിദേശ ജോലി തേടുക. പിന്നീട് മിനിമം പെൻഷനും മറ്റ് അനൂകൂല്യങ്ങൾക്കുമായി നിശ്ചിതകാലം സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കുക. ഏതെങ്കിലും വകുപ്പുകൾ ഇതെതിർത്താൽ കോടതി വഴി അനൂകൂലവിധി നേടുക. ഇത് സ്ഥിരം പ്രവണതയാണന്നാണ് കോടതിയുടെ നിലപാട്. സർക്കാർ ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർ സർക്കാർ ആനുകൂല്യങ്ങൾ നേടുന്ന സാഹചര്യവും ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് 1980ൽ സർക്കാർ ജോലിനേടി ദീർഘകാലം അവധിയെടുത്ത് വിദേശത്ത് കഴിഞ്ഞശേഷം ശേഷം പെൻഷനുവേണ്ടി ജോലിയിൽ തിരികെ പ്രവേശിച്ചയാൾ ഹൈക്കോടതിയിലെത്തുന്നത്. അനർഹമായി റിട്ടയർമെന്റ് ആനുകൂല്യങ്ങൾ വാങ്ങുകയാണെന്ന് ചുണ്ടിക്കാട്ടി വിജിലൻസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വിജിലൻസ് ത്വരിത പരിശോധന നടത്തിയെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. എന്നാൽ വിജിലൻസ് കോടതി കേസെടുക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയായിരുന്നു. നിലവിലെ നിയമമനുസരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാർ ജോലിയിൽ നിന്ന് ഇത്തരത്തിൽ ആളുകൾ മാറി നിൽക്കുന്നത് അവസാനിപ്പിക്കാൻ മാറിമാറി വരുന്ന സർക്കാർ നിയമനിർമാണം നടത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി. തുടർന്ന് കേസ് റദ്ദാക്കുകയും ചെയ്തു