തിരുവനന്തപുരം ബോണക്കാട് കുരിശുമല തീര്‍ഥാടന പാതയ്ക്കരികില്‍ വനഭൂമിയില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശുകള്‍ മാറ്റുന്നത് നിര്‍ത്തിവച്ചു. വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് വനംവകുപ്പുദ്യോഗസ്ഥര്‍ നടപടിയില്‍ നിന്ന് പിന്മാറിയത്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ വനംമന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.
ബോണക്കാട് കുരിശുമല തീർഥാടന നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച 14 കോൺക്രീറ്റ് കുരിശുകളിൽ വനഭൂമിയിലുള്ള മൂന്നെണ്ണമാണ് വനംവകുപ്പ് ഇളക്കിമാറ്റിയത്. വനഭൂമിയിൽ അവശേഷിച്ച രണ്ട് കുരിശുകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിൽ നിന്ന് വിശ്വാസികളുടെ എതിർപ്പുമൂലം ഇന്നലെ വനംവകുപ്പുദ്യോഗസ്ഥർ പിൻമാറി. കുരിശുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് വിശ്വാസികൾ വിതുര കെ.പി.എസ്.എം വനം സെക്ഷൻ ഓഫിസ് ഉപരോധിച്ചു.
എന്നാൽ വിശ്വാസികൾ കുരിശുമലയിലെത്തി പ്രാർഥിക്കുന്നതിലോ തീർഥാടനം നടത്തുന്നതിലോ എതിർപ്പില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. എന്നാൽ അനധികൃത നിർമാണം അനുവദിക്കില്ല. മരക്കുരിശുകൾ സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെന്നും വനംവകുപ്പ് പറയുന്നു. വനംമന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ നാളെ മന്ത്രിയുടെ ചേംബറിൽ ചേരുന്ന യോഗത്തിൽ കുരിശുമല തീർഥാടന നടത്തിപ്പുകമ്മിറ്റി ഭാരവാഹികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.