ഹജ് തീർഥാടനത്തിന് കേരളത്തിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു. 139 വനിതകളും 161 പുരുഷന്മാരും അടക്കം 300 പേരാണ് ആദ്യസംഘത്തിലുള്ളത്. നെടുമ്പാശേരിയില്‍ മന്ത്രി കെ.ടി.ജലീല്‍ ആദ്യവിമാനം ഫ്ലാഗ്ഓഫ് ചെയ്തു.
രാവിലെ 7.40നാണ് ആദ്യ ഹജ് തീര്‍ഥാടക സംഘത്തേയും കൊണ്ട് സൗദി എയര്‍ലൈന്‍സ് വിമാനം യാത്രതിരിച്ചത്. മന്ത്രി കെ.ടി.ജലീല്‍ , കേന്ദ്ര ഹജ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ , സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, എക്സിക്യൂട്ടിവ് ഓഫിസര്‍ അമിത് മീണ തുടങ്ങിയവര്‍ തീര്‍ഥാടകരെ യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഇത്തവണ 11,828 പേരാണ് തീര്‍ഥാടനം നടത്തുന്നത്. ഇവരില്‍ 11,425 പേര്‍ കേരളത്തിലും 305 പേര്‍ ലക്ഷദ്വീപിലും 32 പേര്‍ മാഹിയിലും നിന്നുള്ളവരാണ്. രണ്ടുവയസില്‍ താഴെയുള്ള 28 കുഞ്ഞുങ്ങളും ഇത്തവണ തീര്‍ഥാടനത്തിനുണ്ട്. 300 പേര്‍ വീതമടങ്ങുന്ന മൂന്നു വിമാനങ്ങളിലായി പ്രതിദിനം 900 പേര്‍ ജിദ്ദയിലെത്തും. ഈമാസം 26 വരെയാണ് കൊച്ചിയില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍. ഹജ് കര്‍മം പൂര്‍ത്തിയാക്കി, മദീന സന്ദര്‍ശനവും കഴിഞ്ഞ് അടുത്തമാസം ഇരുപതിന് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കും. ഒക്ടോബര്‍ നാലോടെ എല്ലാ തീര്‍ഥാടകരേയും നാട്ടില്‍ മടക്കിയെത്തിക്കും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.