മുരുകന്റെ ജീവന് വിലകൽപിക്കാതെ ചികിൽസ നിഷേധിച്ചവർ അറിയേണ്ടതാണ് എട്ടു വയസുകാരി രോഹിണി ഇന്നും ജീവിച്ചിരിക്കുന്നതിന്റെ കാരണം. നാലുവർഷം മുൻപ് മാതാപിതാക്കൾക്കൊപ്പം ട്രെയിനിനുമുന്നിൽ ചാടിയ രോഹിണിയെ രക്ഷപെടുത്തിയത് കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെ മാനുഷികമായ ഇടപെടലാണ്.
ചോരയിൽ കുളിച്ചു കിടന്ന ഈ കുഞ്ഞിനെ ഓട്ടോഡ്രൈവർ നസീർ നാലുവർഷം മുൻപ് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോൾ രക്ഷപെടുമെന്ന് കരുതിയതല്ല. മുരുകനോട് ആശുപത്രികൾ കാണിച്ച സമീപനം ശങ്കേഴ്സ് ആശുപത്രി രോഹിണിയോട് കാണിച്ചിരുന്നെങ്കിൽ അവൾ ഇന്ന് നമുക്കൊപ്പം ഉണ്ടാുമായിരുന്നില്ല. ആശുപത്രിയിൽ എത്തിക്കുമ്പോൾ തലയിലും ശരീരത്തും ഗുരുതരപരുക്കുകളായിരുന്നു. തലയിലും കാലിലും പലതവണ ശസ്ത്രക്രിയ നടത്തി. ഒഴിവാക്കാൻ ന്യായങ്ങൾ കണ്ടെത്താതെ ആശുപത്രിയും ഡോ.സുരേന്ദ്രനും ചുമതല നിറവേറ്റിയതുകൊണ്ടുമാത്രം രോഹിണിയെ തിരിച്ചുകിട്ടി.
ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞു. ചികിൽസയ്ക്ക് ഒരു രൂപ പോലും വാങ്ങാതിരുന്ന ആശുപത്രി, കുട്ടിയുടെ പേരിൽ ഇരുപത്തയ്യായിരം രൂപ സ്ഥിരനിക്ഷേപമിടുകയും ചെയ്തു. പഠനച്ചെലവിനായി ഇപ്പോഴും എല്ലാമാസവും 2500 രൂപവീതം രോഹിണിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നുമുണ്ട്. ജയസൂര്യ നായകനായ ചിത്രത്തിൽ അഭിനയിക്കുകയാണ് ഈ നാലാംക്ലാസുകാരി.