സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ കേന്ദ്രീകൃത ട്രോമാകെയർ സംവിധാനം ഒരുക്കാനുള്ള പദ്ധതികൾ കെട്ടിട നിർമാണത്തിലൊതുങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോടികൾ മുടക്കിയിട്ടും പദ്ധതി യാഥാർഥ്യമാകാത്തതിൽ സിഎജി വിമർശിച്ചെങ്കിലും അധികൃതർക്ക് അനക്കമില്ല. ട്രോമാ കെയർ സംവിധാനം യാഥാർഥ്യമാകണമെങ്കിൽ വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് നോഡൽ ഒാഫീസർ ഡോ മുഹമ്മദ് അഷീൽ മനോരമ ന്യൂസിനോടു പറഞ്ഞു.
ഒരു ദിവസം ട്രോമാകെയർ ആവശ്യമുള്ള ചുരുങ്ങിയത് അമ്പത് രോഗികളെങ്കിലും വരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇതിനകം പോളി ട്രോമാ യൂണിറ്റിനായി ചെലവാക്കിയത് 21.6 കോടി. 1996ൽ ഇരുപത്തൊന്ന് വർഷം മുമ്പ് തുടങ്ങിയ ആലോചനകൾ. കെട്ടിടം പണി പോലും പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും. സിഎജി റിപ്പോർട്ടിൽ നിരവധി തവണ വിമർശനം ഉയർന്നെങ്കിലും അധികൃതർക്ക് ഒരു കുലുക്കമില്ല. കോട്ടയം മെഡിക്കൽ കോളേജിലും അത്യാഹിത വിഭാഗത്തിൽ തന്നെയാണ് ട്രോമാ യൂണിറ്റും.
തൃശൂരിൽ 10 കോടി മുടക്കി പ്രത്യേക കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ട് വർഷം അഞ്ചായി. കോഴിക്കോട് മെഡിക്കൽ കോളേജിലും സമാന അവസ്ഥയാണുള്ളത്. ഇതിനിടെയാണ് എൽ എഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം ട്രോമാകെയർ സംവിധാനം ഉടൻ ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. ജില്ലാ ആശുപത്രികളടക്കം ബന്ധിപ്പിച്ച് കേന്ദ്രീകൃത ട്രോമാകെയർ സംവിധാനത്തിന് 128 കോടിയുടെ വൻ പദ്ധതിയാണ് പ്രഖ്യാപിച്ചത്.
അടിയന്തര ചികിൽസാ വിഭാഗമാണ് ട്രോമാകെയർ. ഒാരോ വർഷവും നാലായിരത്തിലേറെപേർ വാഹനാപടകടങ്ങളിൽ കൊല്ലപ്പെടുന്നു. ആദ്യ മണിക്കൂറുകളിൽ ശരിയായ ചികിൽസ ലഭിച്ചിരുന്നെങ്കിൽ പല ജീവനുകളും രക്ഷിക്കാമായിരുന്നു എന്നറിയുമ്പോഴാണ് അനാസ്ഥയുടെ ആഴം വ്യക്തമാകുക.