പുതുവൈപ്പ് സമരക്കാരെ തല്ലിച്ചതച്ച പൊലീസ് സംഘത്തിനു നേതൃത്വം നല്‍കിയ അന്നത്തെ കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രയെ കാത്തിരിക്കുന്നത് മുട്ടന്‍ പണി. മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങിനിടെ ‘ഈ അങ്കിളാണു ഞങ്ങളെ തല്ലിയതെന്നു’ യതീഷ് ചന്ദ്രയെ ചൂണ്ടിക്കാട്ടി ഏഴുവയസുകാരന്‍ അലൻ പറഞ്ഞത് കമ്മിഷന്‍ ഗൗരവമായി ആണ് എടുത്തിരിക്കുന്നത്. കുട്ടികളുടെ മൊഴിക്ക് നല്‍കേണ്ട പ്രാധാന്യം കമ്മിഷന്‍ നല്‍കുന്നതോടെ യതീഷ് ചന്ദ്രയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
സാധാരണ കുട്ടികള്‍ സാക്ഷികളാകുന്ന കേസുകളില്‍ കുട്ടികളെ വീണ്ടും വിസ്തരിക്കുകയും കുട്ടിയുടെ ഐക്യു പരിശോധന നടത്തുകയും ചെയ്യുന്നതാണ് പതിവ്. എന്നാല്‍ ഇവിടെ സംഭവസ്ഥലത്ത് കുട്ടി മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന വിഡിയോ ലഭ്യമായിട്ടുള്ളതിനാല്‍ ഐക്യു പരിശോധന വേണ്ടിവരില്ല. പകരം കമ്മിഷന്‍ ഒരിക്കല്‍ കൂടി കുട്ടിയുമായി സംസാരിച്ചേക്കും. പൊലീസ് കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ച വിഡിയോയിലും ഈ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഏഴുവയസുകാരന്‍ നല്‍കിയ മൊഴി പൊലീസിന്റെ നില പരുങ്ങലിലാക്കുമെന്നു മാത്രമല്ല, യതീഷ് ചന്ദ്രയ്ക്ക് അനുകൂലമായ ഒരു നടപടിയും പ്രതീക്ഷിക്കാനാകില്ല.
മാതാപിതാക്കൾക്കൊപ്പം സമരത്തിനെത്തിയ തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്ന് തന്നെ കമ്മിഷനെ സാക്ഷിയാക്കി അലൻ ആവർത്തിച്ചു പറഞ്ഞിരുന്നു. അഭിഭാഷകന്റെ സഹായമില്ലാതെയായിരുന്നു യതീഷ് ചന്ദ്രയുടെ വാദം. ആരെയും ഉപദ്രവിച്ചിട്ടില്ല. മിതമായ ബലപ്രയോഗം മാത്രമാണ് ഉണ്ടായതെന്നും അന്നത്തെ ഡിസിപിയെന്ന നിലയിൽ പൊലീസ് നടപടിക്ക് നേതൃത്വം നൽകിയ യതീഷ് വാദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്തോഷം മാത്രമാണെന്നും ചിരികളികളോടെയാണ് അവർ നിൽക്കുന്നതെന്നും സമരമുഖത്ത് നിന്നുള്ള വീഡിയോ കാട്ടി യതീഷ് ചന്ദ്ര പറയാന്‍ ശ്രമിച്ചപ്പോള്‍ പുതുവൈപ്പിൽ നിന്നെത്തിയവർ ഇതിനെ ശക്തിയുക്തം എതിർക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
ഹാജരാക്കിയ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളുടെ ആധികാരികതയിൽ ഇരുപക്ഷവും പരാതി ഉന്നയിച്ചതോടെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാൻ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്.