സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പ്രവർത്തനത്തിന് സർക്കാരിന്റെ നിയന്ത്രണം. കേരള ക്ലിനിക്കൽ എസ്റ്റാറ്റാബ്ലിഷ്മെന്റ് ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ചികിത്സാ പിഴവും ഫീസിലെ ചൂഷണവും തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
ചികിത്സയ്ക്ക് ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്വകാര്യ മേഖലയെ.എന്നാൽ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കാൻ തക്ക നിയമങ്ങളില്ല. ആശുപത്രികളുടേയും ലാബുകളുടെയും കൊള്ള സംബന്ധിച്ച പരാതികളും വർധിക്കുന്നു. ഇതിന് പരിഹാരം തേടിയാണ് സർക്കാർ ഇടപെടൽ.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് കുറഞ്ഞ ഫീസ്. എല്ലാ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ. പ്രതിരോധ വകുപ്പിന്റെ ആശുപത്രികൾ ഒഴികെ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികൾക്കും ലാബുകൾക്കും ഇതു ബാധകം. ലൈസൻസ് നൽകുന്നതിന് സംസ്ഥാന കൗൺസിൽ രൂപീകരിക്കും. സൗകര്യങ്ങൾ അനുസരിച്ച് സ്ഥാപനങ്ങളെ തരംതിരിക്കും. ഒരേ സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലെ സമാന സേവനങ്ങൾക്ക് ഏകീകൃത ഫീസ്. ചട്ടങ്ങൾ രൂപീകരിക്കുമ്പോഴാകും ആശുപത്രികളുടെ തരം തിരിക്കൽ. സേവനവും ചെലവും സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ യോഗ്യത സർക്കാർ നിശ്ചയിക്കും.
മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയും ബിൽ വിഭാവനം ചെയ്യുന്നു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടാനായിരുന്നു സർക്കാർ തീരുമാനം. സബ് ജക്ട് കമ്മിറ്റി വിടണമെന്നും എത്രയും വേഗം നിയമമാക്കണമെന്നും ഉള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. ഈ സമ്മേളന കാലയളവിൽത്തന്നെ ബിൽ നിയമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.