നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദർശിച്ച നിർമാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചെവിക്കുള്ളിലെ ഫ്ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിെന്നും അദ്ദേഹത്തിന് തുടർച്ചയായ തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും അദ്ദേഹം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ രോഗാവസ്ഥയെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തി. ദിലീപിന് ഫ്ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോര്‍ട്ടുകളെ ശരി വെയ്ക്കുന്നതാണ് ജോസ് തോമസിന്റെ പോസ്റ്റ്. തനിക്ക് പരിചയമുള്ളപ്പോള്‍ മുതല്‍ ദിലീപിന് ഈ രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ജോസ് തോമസ് പറഞ്ഞു.
ജോസ് തോമസിന്റെ കുറിപ്പ് വായിക്കാം–
കഴിഞ്ഞ കുറെ വർഷങ്ങളായി വെർട്ടിഗോ എന്ന അസുഖം -ബാലൻസിങ് പ്രോബ്ലം -ഉള്ള ആളാണ് ഞാൻ. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആൾ. ഛർദിയും തലകറക്കവും തുടങ്ങിയാൽ മരിച്ചാൽമതിയെന്ന് തോന്നി പോകും. ഞാൻ ഇത് പറയാൻ കാരണം ജയിലിൽ ദിലീപ് ഇതനുഭവിക്കുകയാണ്.. സുരക്ഷ കാരണങ്ങളാൽ ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല.. എന്ത് സുരക്ഷ.. അയാൾ എന്താ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലല്ലോ.കാക്കി ദേഹത്ത് കയറിയാൽ മനിഷത്വം മരിക്കുമോ.. കോടതി കുറ്റവാളി എന്ന് പറയും വരെ കുറ്റവാളിയല്ലാത്ത അയാൾക്ക് സുരക്ഷ ഉമ്മാക്കി പറഞ്ഞു നീതി നിഷേധിക്കുന്നത് ശരിയോ ?കുറ്റവാളികൾക്ക് പോലും വിദഗ്ദ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ.. ഇത് പ്രതി പട്ടികയിൽ പോലീസ് പേര് ചേർത്ത ആളെ സപ്പോർട്ട് ചെയ്തതല്ല.. മനുഷ്യത്വം തൊട്ടു തീണ്ടിയവർ ചിന്തിക്കാൻ വേണ്ടി മാത്രം.–ജോസ് തോമസ് പറഞ്ഞു.
ദിലീപിനെ നായകനാക്കി രണ്ടു സിനിമ ചെയ്ത സമയത്തും അദ്ദേഹത്തിന് ആ അസുഖത്തിന്റെ ആരംഭം ഉണ്ടായിരുന്നുവെന്ന് ജോസ് തോമസ് പറയുന്നു. തെറ്റിനെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അനുഭവിക്കുന്ന രോഗത്തിന് ചികിത്സ കൊടുക്കണമെന്നതാണ് താൻ ആഗ്രഹിക്കുന്നതെന്നും ജോസ് തോമസ് പറഞ്ഞു.
ദിലീപിനെ നായകനാക്കി ശൃംഗാരവേലൻ, മായാമോഹിനി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ജോസ് തോമസ്.