സംസ്ഥാനത്ത് ജനങ്ങളെ ബാധിക്കുംവിധം വിലക്കയറ്റം ഇല്ലെന്ന് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ. അരി വാങ്ങാൻ അന്ധ്രയുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി പിന്നീട് തിരുത്തി. വിലക്കയറ്റം തടയാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്തെ വിലക്കയറ്റം ഉന്നയിച്ചു ടി വി ഇബ്രാഹിമാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. വിലക്കയറ്റം ഉണ്ടായിരുന്നെങ്കിലും സർക്കാർ ഇടപെട്ട് നിയന്ത്രിച്ചുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഉത്സാവകാലം കണക്കിലെടുത്ത് സംസ്ഥാനത്ത് 1470 ഓണച്ചന്തകളും രണ്ടായിരം പച്ചക്കറികടകളും ആരംഭിക്കും.
ആന്ധ്രയിൽ നിന്ന് അരി കൊണ്ടുവരാൻ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ എത്ര രൂപക്ക് എന്നു പ്രതിപക്ഷം ചോദിച്ചപ്പോൾ അദ്ദേഹം മലക്കം മറിഞ്ഞു. മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകർക്കും എതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.