ഉഴവൂർ വിജയനെതിരെ കൊലവിളിയുമായി എൻസിപി നേതാവ്. പാർട്ടി സംസ്ഥാന സെക്രട്ടറിയും പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയുമായ സുൾഫിക്കർ മയൂരി വിജയന്റെ മരണത്തിന് തൊട്ടുമുൻപ് അതിരൂക്ഷ പരാമർശങ്ങള്‍ ഉന്നയിച്ച് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു. എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുൾഫിക്കർ ഇതിന് പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു.
ഉഴവൂർ വിജയൻ സംസ്ഥാന പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന് കീഴിൽ സെക്രട്ടറിയായി പ്രവർത്തിച്ച സുൾഫിക്കർ മയൂരി എന്ന നേതാവ് വിജയനെക്കുറിച്ച് പറഞ്ഞതാണിത്. തന്റെ നാടായ കായംകുളത്തെ ഒരു ചടങ്ങിൽ തന്നെ അറിയിക്കാതെയെത്തി വിജയന്‍ പങ്കെടുത്തുവെന്ന പേരുപറഞ്ഞായിരുന്നു ഈ കൊലവിളി. എന്നാൽ മറ്റൊരു ഉദ്ദേശ്യം ഈ സംഭാഷണത്തിൽ തന്നെയുണ്ട്.
ഉഴവൂർ വിജയനുമായി അടുപ്പം പുലർത്തിയ കായംകുളത്തെ മറ്റൊരു എൻസിപി നേതാവിനെ ഫോണിൽ വിളിച്ച് ഇങ്ങനെ സംസാരിച്ച എട്ടുമിനിറ്റിൽ ശേഷിച്ച ഭാഗമെല്ലാം കേട്ടാലറയ്ക്കുന്ന അസഭ്യം തന്നെ. പലതും വിജയന്റെ കുടുംബത്തെയും ചേർത്തുവച്ച്. ഇതിന് തൊട്ടുപിന്നാലെ സുൾഫിക്കർ മയൂരി വിജയനെ നേരിട്ടും വിളിച്ചു. ആ സംസാരത്തിനൊടുവിലാണ് വിജയൻ കുഴഞ്ഞുപോയതായി ഒപ്പമുണ്ടായിരുന്ന മറ്റൊരു എൻസിപി നേതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഇതടക്കം പാർട്ടിക്കുള്ളില്‍ ഉഴവൂർ വിജയൻ നേരിട്ട പീഡനങ്ങള്‍ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അന്വേഷണം വേണമെന്ന ആവശ്യം എൻസിപിയിൽ ശക്തമായിരിക്കുകയാണ്. നേതാക്കൾ തിങ്കളാഴ്ച കോഴിക്കോട്ട് രഹസ്യയോഗം ചേർന്നും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.