അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. വനഭൂമി, വനേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കെ.എസ്.ഇ.ബി പൂർത്തിയാക്കിയതായും മന്ത്രി എം.എം. മണി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചു. കേന്ദ്ര വൈദ്യുതി കമ്മിഷനും ജലകമ്മിഷനും നടത്തിയപഠനങ്ങളനുസരിച്ച് അതിരപ്പള്ളി പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് കണ്ടെത്തിയെന്നും എം.എം.മണി പറയുന്നു. 1980 വനനിയമം അനുസരിച്ച് വനഭൂമി വനേതര പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. അവയെല്ലാം കെ.എസ്.ഇ.ബി പൂർത്തീകരിച്ചുവെന്നും വി.കെ.ഇബ്രാംഹിംകുഞ്ഞിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇടത് മുന്നണി പ്രകടനപത്രികയിൽ അതിരപ്പള്ളി പദ്ധതിയെ കുറിച്ച് ഒരുപരാമർശവും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി പ്രവർത്തനങ്ങളുമായി മൂന്നോട്ട് പോകാനുള്ള തീരുമാനമെടുത്തു. തുടർന്ന് സിപിഐയും പ്രതിപക്ഷവും വൻഎതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ചാലക്കുടി പുഴസംരക്ഷണ സമിതി ഉൾപ്പെടെയുള്ളവരും സർക്കാർ നീക്കത്തെ എതിർത്തു. അതോടെ വൈദ്യുതി വകുപ്പും കെ.എസ്.ഇ.ബിയും പിന്നോട്ട് പോയി. എം.എം.മണി വൈദ്യുതിവകുപ്പ് മന്ത്രിയായതോടെ പദ്ധതി പ്രവർത്തനങ്ങൾക്ക് ചൂടുപിടിക്കുകയായിരുന്നു. എതിർപ്പ് ഉയരുമ്പോൾ എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന പരസ്യനിലപാട് സ്വീകരിക്കുകയും, ഒപ്പം പദ്ധതിപ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങുകയും എന്ന രീതിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.