തിരുവനന്തപുരം ജില്ലയില്‍ ആത്മഹത്യകൾ തുടർക്കഥയായ ആദിവാസി മേഖലകളിളെ സ്ഥിതി അതീവ ഗുരുതരമെന്ന് എസ്‌സിഎസ്‌ടി കമ്മിഷന്റെ വിലയിരുത്തൽ. കൂടുതൽ ആത്മഹത്യകൾ നടന്ന ഞാറനീലി കോളനി ഇന്ന് സന്ദർശിക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റീസ് പി എൻ വിജയകുമാർ മനോരമ ന്യൂസിനോടു പറഞ്ഞു. അതേസമയം തുടർച്ചയായ ആത്മഹത്യകൾ ബന്ധുക്കളിലും പരിചയക്കാരിലും ആത്മഹത്യാ പ്രവണത കൂട്ടുമെന്നാണ് മനശാസ്ത്ര വിദഗ്ധർ പറയുന്നത്.
ആദിവാസി ഊരുകളിൽ ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിക്കുന്നവരുടെ എണ്ണം പെരുകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് എസ് സി എസ് ടി കമ്മീഷന്റെ ഇടപെടൽ. ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്ന ഞാറനീലി കോളനിയിൽ കമ്മിഷൻ ഇന്ന് തെളിവെടുക്കും.
ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരോടും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.അതേ സമയം തുടർച്ചയായി ഉണ്ടാകുന്ന ആത്മഹത്യകൾ ഉറ്റബന്ധുക്കളിലും പരിചയക്കാരിലും ജീവനൊടുക്കാനുള്ള പ്രവണത കൂട്ടുമെന്ന് മനശാസ്ത്ര വിദഗ്ധർ പറയുന്നു.
പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി ഊരുകളിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 35 പേരാണ് ജീവനൊടുക്കിയത്.