സ്വകാര്യാശുപത്രികൾ ചികിൽസ നിഷേധിച്ചതിനെ തുടർന്ന് മരിച്ച തമിഴ്നാട്ടുകാരൻ മുരുകന്റെ മൃതദേഹത്തോടും ക്രൂരത. പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകാൻ ആംബുലൻസ് നിഷേധിച്ച കൊല്ലം ജില്ലാ ആശുപത്രി ആംബുലൻസ് സ്ഥലത്തില്ലെന്ന മറുപടിയാണ് മുരുകന്റെ ബന്ധുക്കൾക്ക് നൽകിയത്. എന്നാൽ ആംബുലൻസ് ആശുപത്രി വളപ്പിൽ നിന്ന് മാറ്റിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. മൃതദേഹം കൊണ്ടുപോകാൻ ഡി.വൈ.എഫ്.ഐയാണ് മുൻകൈയെടുത്തത്
ആശുപത്രികളുടെ ക്രൂരത കൊണ്ട് മരിച്ച മുരുകന്റെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കൊണ്ടുവരാൻ ബന്ധുക്കളോട് പറയുന്ന് കേട്ടാണ് സർക്കാർ ആംബുലൻസ് എവിടെയെന്ന് ഞങ്ങൾ അന്വേഷിച്ചത്. ഞങ്ങളുടെ നിർദേശപ്രകാരം മുരുകന്റെ ബന്ധുക്കൾ ഒരിക്കൽ കൂടി ആംബുലൻസിനായി ജില്ലാ ആശുപത്രി അധികൃതരേ സമീപിച്ചു.ആംബുലൻസില്ലെന്നും ഓട്ടം പോയിരിക്കെയാണെന്നുമായിരുന്നു മറുപടി പുറത്ത് നിന്ന് സ്വകാര്യ ആംബുലൻ്സ് വിളിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരും ബന്ധുക്കളോട് ആവശ്യപ്പെട്ടു.
എന്നാൽ ആശുപത്രിയുടെ വാദം കളവാണെന്ന് അന്വേഷണത്തിൽ വ്യകതമായി. രാവിലെ മോർച്ചറിക്ക് സമീപം കിടന്ന ആംബുലൻസ് ആശുപത്രി വളപ്പിൽ തന്നെ മാറ്റിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചിരുന്നു. ആരുടെയും ശ്രദ്ധയിൽപെടാതെ അത്യാഹിത വിഭാഗത്തിന് പിന്നിലായാണ് ആംബുലൻസ് ഒളിപ്പിച്ചത്. ഡി.വൈ.എഫ്.ഐയുടെ മനുഷ്യത്വപരമായ ഇടപെടലാണ് മൃതദേഹം കൊണ്ടുപോകാൻ സഹായിച്ചത്.ജില്ലാ കമ്മിറ്റിയുടെ ആംബുലൻസ് നൽകിയ ഡി.വൈ.എഫ്.ഐ പതിനായിരം രൂപ യാത്ര ചിലവും നൽകി.