പിരിവ് നൽകാത്തതിനു വ്യാപാരിയെ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയ ബിജെപി ജില്ലാ ഭാരവാഹി സുഭാഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. കൊല്ലം ചവറയിൽ കുടിവെള്ള വ്യാപാരിയായ മനോജിനെ ബിജെപി ജില്ലാക്കമ്മറ്റി അംഗം സുഭാഷാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാർട്ടി നടപടി. ബിജെപി നേതാവ് അയ്യായിരം രൂപ പിരിവ് ചോദിച്ചപ്പോൾ മൂവായിരം രൂപ നൽകാമെന്നു പറഞ്ഞതിനായിരുന്നു ഭീഷണി.
ബിജെപിയുടെ സംസ്ഥാനതല ഫണ്ട് പിരിവിന് എത്തിയ പ്രവർത്തകർ ചോദിച്ച അയ്യായിരം രൂപ നൽകാത്തതിനാണ് മനോജിനെ ഭീഷണിപ്പെടുത്തിയത്. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ കാണിച്ചുതരാമെന്നു ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ മനോജ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് കൈമാറിയിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് സുഭാഷിനെതിരെ നടപടിയുണ്ടായത്.
കഴിഞ്ഞ മാസം 28നാണ് ഭീഷണിയുണ്ടായതെന്ന് മനോജ് പറഞ്ഞു. ഈ വർഷം തന്നെ പല തവണ ബിജെപിക്കു പിരിവ് നൽകി. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഭീഷണിയെന്നും മനോജ് പറഞ്ഞു.